വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

എസ്.ഐ.ആര്‍; കോട്ടയം ജില്ലയില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളുടെ(എസ്.ഐ.ആര്‍) ഭാഗമായി കോട്ടയം ജില്ലയിലെ ആദ്യഘട്ട കരട് വോട്ടര്‍ പട്ടിക  പ്രസിദ്ധീകരിച്ചു. ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയുടെ പകര്‍പ്പ്് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കി. httsp://ceo.kerala.gov.in എന്ന വെബ്സൈറ്റിലും പട്ടിക പരിശോധിക്കാം.  കഴിഞ്ഞ ഒക്ടോബര്‍ 27ന് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന ജില്ലയിലെ 1611002 വോട്ടര്‍മാരില്‍  1449740 പേര്‍ കരട് പട്ടിയയില്‍ ഉള്‍പെട്ടിട്ടുണ്ട്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍(ഇആര്‍ഒ),  അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍(എഇആര്‍ഒ)  1564 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍(ബിഎല്‍ഒ)എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനമാണ് ആദ്യ ഘട്ടത്തില്‍ 89.99 ശതമാനം ഫോമുകള്‍ ലഭിക്കാന്‍ സഹായകമായതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ പറഞ്ഞു. ജില്ലയില്‍ 1564 പോളിംഗ് ബൂത്തുകളിലായുള്ള വോട്ടര്‍മാരുടെ വിവര ശേഖരണത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വോളണ്ടിയര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് തല പ്രതിനിധികളും നിര്‍ണായക പങ്കുവഹിച്ചു.  എസ്.ഐ.ആറിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഇലക്ടറല്‍ രിജസ്ട്രേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ബൂത്ത് തല ഏജന്റുമാരുടെ യോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഒരു ദിവസം 50 ഫോമുകള്‍ വരെ തിരികെ ശേഖരിക്കുന്നതിന് ബൂത്ത് തല ഏജന്റുമാര്‍ക്ക് അനുവാദം നല്‍കിയിരുന്നു.   വോട്ടര്‍മാരെ വീടുകളില്‍ സന്ദര്‍ശിച്ചാണ് ബിഎല്‍ഒമാര്‍ എന്യുമഷേന്‍ ഫോമുകള്‍ നല്‍കിയത്. ഫോമുകള്‍ തിരികെ വാങ്ങുന്നതിന് പലരും മൂന്നു തവണ വരെ വീടുകള്‍ സന്ദര്‍ശിച്ചു. എല്ലാ പോളിംഗ് സ്റ്റേഷന്‍ മേഖലകളിലും വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും ഹെല്‍പ്പ് ഡസ്‌കുകള്‍ പ്രവര്‍ത്തിച്ചു. ഫോമുകള്‍ പൂരിപ്പിക്കുന്നതിന് വോട്ടര്‍മാരെ സഹായിക്കുന്നതിനും വോളണ്ടിയര്‍മാരെ നിയോഗിച്ചിരുന്നു. മരമണമടഞ്ഞവര്‍(45309 പേര്‍), സ്ഥിരമായി സ്ഥലം മാറിപ്പോയവര്‍(55252 പേര്‍), കണ്ടെത്താന്‍ കഴിയാത്തവര്‍(46646 പേര്‍), ഫോമുകള്‍ തിരികെ നല്‍കാത്താവര്‍(8527) മറ്റു സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍(5528) തുടങ്ങിയവരുടെ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് തല ഏജന്റുമാര്‍ക്ക് പട്ടിക കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബൂത്ത് തലത്തില്‍ ബി.എല്‍.എമാരുടെ യോഗം ചേര്‍ന്നിരുന്നു. വിവര ശേഖരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന് ഇആര്‍ഒമാരും ജില്ലാ കളക്ടറും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിധികളുമായി പ്രത്യേക കൂടിക്കാഴ്ച്ചകള്‍ നടത്തി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകളായി വന്ന പരാതികളില്‍ ഇലക്ടറല്‍ രിജ്സ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍ നടപടി സ്വീകരിച്ചു. നാട്ടിലില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരണമഞ്ഞവര്‍, പേര് ആവര്‍ത്തിച്ചു വന്നവര്‍ എന്നിവരുടെ വിവരങ്ങള്‍ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവരുടെ പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറിയിട്ടുണ്ട്.  ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ നോട്ടീസ് ബോര്‍ഡിലും പട്ടിക പ്രദര്‍ശിപ്പിക്കും. കോട്ടയം ജില്ലാ കളക്ടറുടെ വെബ് സൈറ്റിലും ലഭ്യമാണ്. പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനുവരി 22വരെ നല്‍കാം. ഇത്തരം പരാതികള്‍ പരിശോധിക്കുന്നതിന് ആറ് ഇആര്‍ഒമാരെയും  ഒന്‍പത് അസിസ്റ്റന്റ് ഇആര്‍ഒമാരെയും 36 അഡീഷണല്‍ ഇആര്‍ഒമാരെയും നിയോഗിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.   

കോട്ടയം

പക്ഷിപ്പനി; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം, മാംസവും മുട്ടയും നന്നായി വേവിക്കണം, ജാഗ്രത നിർദ്ദേശം

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം ശക്തിപ്പെടുത്താനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകളും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സാമഗ്രികളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.   രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്.   മറ്റ് രാജ്യങ്ങളില്‍ സസ്തനികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതുവരെ അത്തരം കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ സസ്തനികളിലും പെട്ടെന്നുള്ള മരണമുണ്ടായാല്‍ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക

കോട്ടയം

ക്രിസ്തുമസ് അവധി നിർത്തിയ യു.പി സർക്കാർ നടപടിയിൽ ക്രിസ്ത്യൻ ചർച്ചസ്‌ ഫെഡറേഷൻ പ്രതിഷേധിച്ചു

കോട്ടയം: ലോകമെമ്പാടുമുള്ള ജനങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ ഉത്തർപ്രദേശ് സംസ്ഥാനത്തെ സ്കൂളുകളിൽ വർഷങ്ങളായി നൽകി കൊണ്ടിരിക്കുന്ന സ്കൂൾ അവധി നിർത്തൽ ചെയ്ത ഉത്തർപ്രദേശ് സർക്കാർ നടപടിയിൽ ക്രിസ്ത്യൻ ചർച്ചസ്‌ ഫെഡറേഷൻ പ്രതിഷേധം രേഖപെടുത്തി. ചർച്ചിൽ ആരാധന നടത്തികൊണ്ടിരുന്ന വൈദികനെ ഭീഷണിപെടുത്തുന്ന സംഘപരിവാറിന്റെ ആക്രമണവും, ഒഡിഷയിൽ ക്രിസ്മസ് സാന്റയുടെ വേഷം വില്പന നടത്തിയ കച്ചവടക്കാരോട് ഇന്ത്യ ഹിന്ദു രാജ്യമാണ്, ക്രിസ്ത്യൻ ആഘോഷം പാടില്ല എന്ന് പറഞ്ഞു അടിച്ചോടിക്കുന്നതും ജനാധിപത്യ മൂല്യങ്ങൾക്കും, ഇന്ത്യൻ ഭരണഘടനയുടെ നിയമത്തിനും ചേർന്നതല്ലെന്ന് യോഗം വിലയിരുത്തി. അനേകം സ്വാതന്ത്ര്യ സമര നേതാക്കളായ മഹാരഥൻമാരുടെ ജീവിത കഷ്ടപാടുകളും, ത്യാഗങ്ങളും, തീഷ്ണതയുമാണ് ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചത്. വെറ്റില ഇലയിലെ ഓരോ നാരുകൾ പോലെ വിവിധ സംസ്ഥാനങ്ങളും, വിവിധ ഭാഷകളും, വിവിധ സമുദായത്തിൽ പെട്ട ജനങ്ങൾ ഏക മനസ്സോടെ രൂപപെടുത്തിയതാണ് ഇന്ത്യാ രാജ്യം. സ്വാതന്ത്ര്യം ലഭിച്ച് 78 ൽ പരം വർഷം കഴിഞ്ഞപ്പോൾ ക്രിസ്മസ് ആഘോഷത്തിന് മേൽ വരുന്ന പ്രതിഷേധങ്ങൾ ജനാധിപത്യത്തിൽ മേൽ വരുന്ന കടന്നു കയറ്റം ആണ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന സാമൂഹിക വിരുദ്ധരായ മത ഭ്രാന്തന്മാരുടെ പേരിൽ ശക്തമായ നടപടി സ്വീകരിക്കാൻ യോഗം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരോട് നിവേദനത്തിൽ കൂടി ആവശ്യപെട്ടു. പ്രസിഡന്റ്‌ അഡ്വ. റോയി വാരിക്കാടിന്റ അധ്യക്ഷതയിൽ ജോഷ്വാ മാത്യു, ഡോ. റോബിൻ പി. മാത്യു, ആബൽ ജോർജ്, ബെന്നി കോട്ടപ്പുറം, പാസ്റ്റർ ഡോ. ബിനു സാമൂൽ, റെജി മാത്യു തിരുവനന്തപുരം, അരുൺ രാജ് പൂയപള്ളി, രാജു കെ. തോമസ്, ടിജി കെ. തോമസ്, ടോജോ കല്ലറക്കൽ, സി.എ. ജോയി എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്. പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകൾ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു. അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.

കോട്ടയം

കെ.എസ്.ആര്‍.ടി.സി. യുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയില്‍ ഹിറ്റ്

കോട്ടയം :കെ.എസ്.ആർ.ടി.സി. യുടെ ബജറ്റ് ടൂറിസം പദ്ധതി കോട്ടയം ജില്ലയിൽ ഹിറ്റ്. പദ്ധതിയുടെ നവംബറിലെ മാത്രം വരുമാനം 40 ലക്ഷം രൂപയാണ്. കൂത്താട്ടുകുളം ഡിപ്പോയിൽനിന്നുള്ള ബജറ്റ് ടൂറിസം സർവീസും കോട്ടയം ജില്ലയുടെ കണക്കിലാണുൾപ്പെടുത്തുന്നത്. സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി നടത്തുന്ന ഏകദിന യാത്രാ പാക്കേജാണ് ബജറ്റ് ടൂറിസം. കുറഞ്ഞ യാത്രാചെലവും ഒറ്റയ്ക്കും കൂട്ടമായും യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യവുമാണ് സഞ്ചരികളെ ഇതിലേക്ക് ആകർഷിക്കുന്നതെന്ന് ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം പറഞ്ഞു. അവധിക്കാലം മുന്നിൽക്കണ്ട് പുതിയ വിനോദയാത്രാ പാക്കേജും ബജറ്റ് ടൂറിസം സെൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് ഞായറാഴ്‌ച മുതൽ പ്രത്യേക അവധിക്കാല യാത്രകൾ ആരംഭിച്ചു. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ട്രിപ്പുകളുണ്ട്. ജില്ലയിലെ ഏഴു ഡിപ്പോകളിൽനിന്നും കൂത്താട്ടുകുളത്തുനിന്നും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ചിന് ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന ഏകദിന പാക്കേജിനുപുറമേ, കൊച്ചിയിൽ നെഫർട്ടിറ്റി എന്ന ആഡംബര കപ്പൽ യാത്രയും ബജറ്റ് ടൂറിസം സെൽ നടത്തുന്നുണ്ട്. ബസ് യാത്രാച്ചെലവും കപ്പൽ ചാർജും ഉൾപ്പെടുന്നതാണ് പാക്കേജ്. ശിവഗിരിതീർഥാടനം, പന്തളം ക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, തിരുവൈരാണിക്കുളം ക്ഷേത്രദർശനം തുടങ്ങിയ പാക്കേജുകളുമുണ്ട്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: എരുമേലി-9562269963,9447287735 പൊൻകുന്നം 9497888032,6238657110 ഈരാറ്റുപേട്ട 9497700814,9526726383 പാലാ 9447572249,9447433090 വൈക്കം-9995987321,9072324543 കോട്ടയം -8089158178,9447462823 ചങ്ങനാശേരി-8086163011,9846852601 കൂത്താട്ടുകുളം 9497415696,9497883291

കോട്ടയം

കോട്ടയം ജില്ല അണ്ടർ 17, 15 ഗുസ്തി മത്സരങ്ങൾ 20 ശനിയാഴ്ച ഭരണങ്ങാനത്ത് നടക്കും.

കോട്ടയം ജില്ലാ അണ്ടർ15, അണ്ടർ17  ഗുസ്തിമത്സരങ്ങൾ ഡിസംബർ 20 ശനിയാഴ്ച രാവിലെ 9 മുതൽ ഭരണങ്ങാനം എ.എസ്സ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണ്ണയത്തോടെ ആരംഭിക്കും. 2011,2012, 2013  ൽ ജനിച്ചവർക്ക് അണ്ടർ15- നിലും 2009,2010,2011ൽ ജനിച്ചവർക്ക് അണ്ടർ17- നിലും മത്സരിക്കാം പങ്കെടുക്കാം. 2013കാരും2011-കാരും   രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം. മെഡിക്കൽ ഇൻഷ്വറൻസ് നിർബ്ബന്ധമാണ്.  ഗുസ്തിക്കാർ 9-ാം തീയതി രാവിലെ രണ്ടു ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും രജിസ്ട്രേഷൻ ഫീസും ആധാർ കാർഡ് ഒർജിനലും അതിന്റെ കോപ്പിയും സമ്മതപത്രവും മെഡിക്കൽ ഇൻഷ്വറൻസ് കോപ്പിയും നേരിൽ കൊണ്ടുവരണം.ഡിസംബർ 27, 28,29,30,31 തീയതികളിൽ കണ്ണൂർ മടമ്പം ശ്രീകണ്ഠപുരത്തുവച്ചു സംസ്ഥാനമത്സരം നടക്കുന്നു.ഇതുവരെ മെഡിക്കൽ ഇൻഷ്വറൻസ് എടുക്കാത്തവർ 9447412438 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അസോസിയേഷൻ സെക്രട്ടറിബിജു കെ അറിയിച്ചു.

കോട്ടയം

പാലാ മാരത്തൺ ജനുവരി 18 ന്

പാലാ: പാലാ സെന്റ് തോമസ് കോളേജിന്റെയും എൻജിനീയർസ് ഫോറം പാലയുടെയും ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ബിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പാലാ മരത്തൺ ജനുവരി 18ന് പാലായിൽ വെച്ച് നടത്തപ്പെടും. പുരുഷ വനിത വിഭാഗങ്ങളിലായി 21 കിലോമീറ്റർ ഹാഫ് മരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റേസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തപ്പെടുക. ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ഓട്ടം എന്നിവയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുന്നതാണ്.മത്സരത്തിൽ പങ്കെടുത്ത ഓട്ടം പൂർത്തിയാക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും ടീഷർട്ടും മെഡലുകളും സമ്മാനിക്കുന്നതാണ്. മാരത്തണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാലാ മരത്തണിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://palamarathon.efpala.org വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്നവർക്ക് മത്സരശേഷം പ്രഭാതഭക്ഷണവും സംഘടകർ ഒരുക്കുന്നതാണ്. 2025 ജനുവരിയിൽ നടന്ന പ്രഥമ പാലാ മരത്തണിൽ 400 ൽ അധികം കായികതാരങ്ങൾ പങ്കെടുത്തിരുന്നു. മരത്തണിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് മികച്ച സുരക്ഷയാണ് ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: ചെറി മേനാംപറമ്പിൽ 98465 66483, മാഗ്ഗി മേനാംപറമ്പിൽ 99613 11006, ഡോ.ജിൻസ് കാപ്പൻ 9447712616

കോട്ടയം

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ: അനധികൃത മദ്യത്തിനെതിരേ പരിശോധന ശക്തമാക്കും

കോട്ടയം: അനധികൃത മദ്യനിർമാണവും വിതരണവും തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള ജനകീയ സമിതിയുടെ ജില്ലാതല യോഗം ജില്ലാകളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്നു.ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് എക്സൈസ്, പോലീസ് സംയുക്ത പരിശോധന നടത്തണമെന്ന് കളക്ടർ നിർദ്ദേശം നൽകി. പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാവണം പരിശോധനയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ, താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുള്ളതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.ആർ. അജയ് അറിയിച്ചു.വാഹനപരിശോധനയ്ക്കായി പ്രധാന റോഡുകളിൽ രണ്ടു സംഘങ്ങളെ സജ്്ജമാക്കിയിട്ടുണ്ട്. പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധനകൾ നടത്തും.ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഡി.ജെ പാർട്ടികൾ നിരീക്ഷിക്കുമെന്ന് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ. തോമസ് പറഞ്ഞു.ക്രിസ്മസിന് മുമ്പായി എല്ലാ നിയോജകമണ്ഡലം തലത്തിലും ജനകീയസമിതി യോഗം ചേരണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ രാഗേഷ് ബി. ചിറയത്ത്, എസ്.ബി. ആദർശ്, കെ.ബി.ബിനു, വി.പി. അനൂപ് എന്നിവർ പങ്കെടുത്തു.