വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പൂഞ്ഞാറില്‍ എല്‍ഡിഎഫ് പ്രചാരണം ശക്തം; മണ്ഡലം കണ്‍വെന്‍ഷന്‍ ഞായറാഴ്ച എം. സ്വരാജ് ഉദ്ഘാടനം ചെയ്യും

പൂഞ്ഞാർ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. സ്ഥാനാര്‍ഥി പ്രഖ്യാപനം നേരത്തേ പൂര്‍ത്തിയാക്കിയ മുന്നണി പരസ്യപ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് (എം) നേതാവും സിറ്റിങ് എംഎല്‍എയുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എല്‍ഡിഎഫിന്റെ മണ്ഡലം കണ്‍വെന്‍ഷന്‍ ഈ മാസം 22-ന് ഞായറാഴ്ച മുണ്ടക്കയത്ത് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ.എം. മാണിയുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് പാലായിലെ കെ.എം. മാണിയുടെ വസതിയിലെത്തി ജോസ് കെ. മാണിയെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചുഇന്നലെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പ്രചാരണത്തിന്റെ ഭാഗമായി പൂഞ്ഞാര്‍ രാജകുടുംബത്തെ സന്ദര്‍ശിച്ച സ്ഥാനാര്‍ഥിക്ക് രാജകുടുംബത്തിലെ മുതിര്‍ന്ന അംഗവും തമിഴ്‌നാട് മുന്‍ ചീഫ് എഞ്ചിനിയറുമായ ശ്യാമള ബായി തമ്പുരാട്ടി പൂഞ്ഞാര്‍ രാജവംശത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന പുസ്തകം സമ്മാനിച്ച് വിജയാശംസകള്‍ നേര്‍ന്നു.

കോട്ടയം

നിയമസഭാ തെരെഞ്ഞെടുപ്പ് കോട്ടയം ജില്ലയിൽ തയാറെടുപ്പുകൾ ഊർജ്ജിതം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി  നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കോട്ടയം ജില്ലയിൽ ഊർജ്ജിതമായി പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം  ഒൻപതു നിയമസഭാ മണ്ഡലങ്ങളായി ആകെ 1498824 വോട്ടർമാരാണുള്ളത്. ഇതിൽ 730005 പുരുഷൻമാരും 768805 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 14 പേരും ഉൾപ്പെടുന്നു. 3124 പേർ പ്രവാസി വോട്ടർമാരാണ്. 18-19 പ്രായവിഭാഗത്തിലുള്ള 12750 പേരും 85 വയസിനു മുകളിലുള്ള 17906 പേരുമുണ്ട്. 1624 പേർ സർവീസ് വോട്ടർമാരാണ്. വോട്ടർ പട്ടികയിൽ ഇനിയും പേരു ചേർക്കാൻ മാർച്ച് 23 വരെ അവസരമുണ്ട്. ആകെ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. പോളിംഗ് സ്റ്റേഷനുകളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.  85 വയസിനു മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കുമായി വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കുന്ന അസന്നിഹിത(ആബ്സൻറീ വോട്ടർ)സംവിധാനവും ഉണ്ട്. ഇതിനുള്ള ഫോം  ബൂത്തുതലത്തിൽ വിതരണം ആരംഭിച്ചു. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് മാർച്ച് 19നകം ഫോം പൂരിപ്പിച്ചു നൽകണം. പോളിംഗ് ജോലിക്ക് ജീവനക്കാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും സജീവമായി പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്കായി ജില്ലയിൽ 15000 ജീവനക്കാരെയാണ് നിയോഗിക്കുക. ഇതിൽ  8605 പേർ പോളിംഗ് ജോലികളും 6500 പേർഅനുബന്ധ ജോലികളുമാണ് നിർവഹിക്കുക. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കുള്ള പരിശീലനം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ആകെ 2239 ബാലറ്റ് യൂണിറ്റുകളും അത്രയും തന്നെ കൺട്രോൾ യൂണിറ്റുകളും  2412 വിവിപാറ്റ് യൂണിറ്റുകളുമുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ മാർച്ച് 19ന് നടക്കും. എല്ലാ മണ്ഡലങ്ങളുടെയും വരണാധികാരികളുടെയും ഉപവരാണാധികാരികളുടെയും കാര്യാലയങ്ങളിൽ  നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി പാലിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പ്രചാരണ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിന് 18 ആന്റി ഡീഫേസ്മെൻറ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു.  നിരീക്ഷണത്തിനായി 27 വീതം ഫ്ളയിംഗ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകളും 18 വീഡിയോ സർവൈലൻസ് ടീമുകളുമുണ്ട്. ചെലവു നിരീക്ഷണത്തിനായി ഒൻപത് സ്‌ക്വാഡുകളെയും ഫീൽഡിൽനിന്ന് എടുക്കുന്ന വീഡിയോകൾ പരിശോധിക്കുന്നതിനായി ഒൻപത് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 17 നോഡൽ ഓഫീസർമാരെയും അവർക്കു കീഴിൽ ജീവനക്കാരെയും നിയോഗിച്ചു. ഇതിനു പുറമെ വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമുള്ള വിവിധ യോഗങ്ങൾ നടന്നുവരുന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച ഇന്നലെ നടന്നു. കോട്ടയം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലേക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകമായി നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. അതോടൊപ്പം ജില്ലയിലേക്ക് മൂന്ന് ചെലവ് നിരീക്ഷകകരും ഒരു പോലീസ് നിരീക്ഷകനുമുണ്ട്. ചെലവു നിരീക്ഷകർ മൂന്നു പേർ ഇന്ന് ജില്ലയിൽ എത്തിച്ചേരും.  സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങളുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മാധ്യമങ്ങളിലെ പരസ്യങ്ങൾ പരിശോധിച്ച് അംഗീകാരം നൽകുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ചെയർമാനായി മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിട്ടറിംഗ്  കമ്മിറ്റി(എം.സി.എം.സി) പ്രവർത്തിക്കുന്നു. മാധ്യമങ്ങളുടെ ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി എംസിഎംസിക്കു കീഴിൽ പ്രത്യേക നിരീക്ഷണവിഭാഗം 24 മണിക്കൂറുമുണ്ട്. വോട്ടർമാരെ ബോധവത്കരിക്കുന്നതിനായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടർ എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) വിവിധ പരിപാടികൾ സജീവമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളുമുണ്ട്.ഓരോ നിയോജകമണ്ഡലത്തിലും ഓരോ ബൂത്തുകൾ സ്ത്രീകൾ നിയന്ത്രിക്കുന്ന സ്ത്രീ സൗഹൃദ ബൂത്തുകളായിരിക്കും. ഹരിതചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും എല്ലാ ബൂത്തുകളുടെയും പ്രവർത്തനം. പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും ഒൻപത് കേന്ദ്രങ്ങളും വോട്ടെണ്ണലിന് അഞ്ചു കേന്ദ്രങ്ങളുമാണ്  സജ്ജീകരിക്കുന്നത്.  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും പൊതുജനങ്ങൾക്ക് മാധ്യമങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. പെരുമാറ്റച്ചട്ട ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക്  സിവിജിൽ ആപ് മുഖേന പരാതി നൽകാം.  ക്രമസമാധാനം ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു.  ആകെ 4889 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിക്കുന്നത്. ജില്ലയിൽ എല്ലാ മേഖലകളിലും പോലീസ് പരിശോധനകൾ നടക്കുന്നുണ്ട്. ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയും ജില്ലയിൽ വിന്യസിക്കും. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.  

കോട്ടയം

കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പ് 2026 : സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

2026-ലെ കേരള നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം.  സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസ്സേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. ​AI & ഡീപ് ഫേക്കുകൾ (Deepfakes): ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ,  ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുത്.  തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമുള്ള 'AI-Generated' എന്ന ലേബൽ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങൾക്ക് നിയമനടപടികൾ  നേരിടേണ്ടതായി വരും.  ജാതി, മതം, വർഗ്ഗം, കമ്മ്യൂണിറ്റി എന്നിവയുടെ പേരിൽ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. (ഭാരതീയ ന്യായ സംഹിത - BNS 196 പ്രകാരം ഇത് കുറ്റകരമാണ്). വോട്ടെടുപ്പ് തീയതി, സ്ഥാനാർത്ഥികൾ, വർഗീയ സംഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത 'വ്യാജ വാർത്തകൾ' പ്രചരിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് തുടങ്ങുന്ന 'സൈലൻസ് പീരിയഡിൽ' യാതൊരുവിധത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും സോഷ്യൽ മീഡിയ വഴി നടത്തരുത്. ​സോഷ്യൽ മീഡിയഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകൾക്ക് അഡ്മിൻമാർ നേരിട്ട് ഉത്തരവാദികൾ ആയിരിക്കില്ലെന്നു  ബഹു. ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ടെങ്കിലും താഴെ പറയുന്ന സാഹചര്യങ്ങളിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടതായി വരും.നിയമവിരുദ്ധമായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും അവ നീക്കം ചെയ്യാതെ കുറ്റകൃത്യത്തിന് പ്രേരണ (Abetment) നൽകുക.​വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ അഡ്മിൻ കൂട്ടുനിൽക്കുകയോ ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയോ ചെയ്യുക.​ഐടി ആക്ട് (IT Act) അല്ലെങ്കിൽ ബിഎൻഎസ് (BNS) പ്രകാരം പോലീസ് നൽകുന്ന നോട്ടീസുകളോട് സഹകരിക്കാതിരിക്കുക.

കോട്ടയം

ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി.  ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പുള്ള ദിവസം വരെ പ്രാബല്യത്തിലുണ്ടാകും.  വിലക്കു ലംഘിക്കുന്നവര്‍ ബി.എന്‍.എസ് 223 പ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരും.  ക്യാഷ് ചെസ്റ്റുകള്‍ സൂക്ഷിക്കുന്നതിനാല്‍ സുരക്ഷ ആവശ്യമുള്ള ദേശസാല്‍കൃത/സ്വകാര്യ ബാങ്കുകള്‍ക്കും തോക്കുപയോഗിച്ച് കായികഇനങ്ങളില്‍ പങ്കെടുക്കുന്ന, ദേശീയ റൈഫിള്‍സ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായികതാരങ്ങള്‍ക്കും ഈ വിലക്ക് ബാധകമല്ല. ഇതിനായി നിരോധനത്തില്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വാങ്ങേണ്ടതാണ്.  നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതിയുള്ള  വിഭാഗങ്ങള്‍ക്കും  വിലക്ക് ബാധകമായിരിക്കില്ല.

കോട്ടയം

കോട്ടയം ജില്ലയില്‍ ആദ്യ ദിനം പത്രിക നല്‍കിയത് ഒരാള്‍

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികള്‍ സ്വീകരിച്ചു തുടങ്ങിയ ഇന്നലെ കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് ഒരാള്‍. ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോമോന്‍ ജോസഫ് ശ്രാമ്പിക്കല്‍ എപിജെ ജുമാന്‍ വി.എസ് ആണ് പത്രിക നല്‍കിയത്.ജില്ലയിലെ ഒന്‍പത് നിയമസഭാ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസര്‍മാരും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുമാണ് പത്രിക സ്വീകരിക്കുന്നത്. ജില്ലയിലെ വരണാധികാരികൾ: പാലാ -സജിത് നാസർ, ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) കോട്ടയം കടുത്തുരുത്തി - മിനി തോമസ്, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കോട്ടയം വൈക്കം - വി. ദീപ, പ്രിൻസിപ്പൽ കൃഷി ഓഫീസർ കോട്ടയം ഏറ്റുമാനൂർ - എം.എ.ആശ, ഡെപ്യൂട്ടി ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റിക്കോർഡ്സ് കോട്ടയം കോട്ടയം - കെ.പി. ജയകുമാർ, പുഞ്ച സ്പെഷ്യൽ ഓഫീസർ, കോട്ടയം പുതുപ്പള്ളി - പി. ഷിബു, ആർ.ഡി.ഒ കോട്ടയം ചങ്ങനാശ്ശേരി - ഉഷ മാനാട്ട്, ഡെപ്യൂട്ടി കളക്ടർ ( എൽ എ) കോട്ടയം കാഞ്ഞിരപ്പള്ളി - ട്രീസാ ജോസ്, ജോയിൻ്റ് ഡയറക്ടർ, എൽ എസ് ജി ഡി കോട്ടയം) പൂഞ്ഞാർ - ഇ. മുഹമ്മദ് സഫീർ (ആർ.ഡി.ഒ പാലാ) അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ പാലാ - രഞ്ജിത് ജോർജ്, തഹസീൽദാർ ,മീനച്ചിൽ കടുത്തുരുത്തി - പി. സുദീപ്, തഹസീൽദാർ (എൽ. ആർ),മീനച്ചിൽ വൈക്കം - പി.ആർ. അഭിലാഷ്, തഹസീൽദാർ വൈക്കം ഏറ്റുമാനൂർ -കെ.എം.ജയൻ, തഹസീൽദാർ (എൽ. ആർ),ചങ്ങനാശേരി കോട്ടയം - കെ.എസ്. സതീശൻ, തഹസീൽദാർ കോട്ടയം പുതുപ്പള്ളി - വി. ദീപു,തഹസീൽദാർ (എൽ. ആർ), കോട്ടയം ചങ്ങനാശേരി - ബി.പ്രദീപ്, തഹസീൽദാർ ചങ്ങനാശേരി കാഞ്ഞിരപ്പള്ളി - അനീഷ് ഈപ്പൻ,തഹസീൽദാർ കാഞ്ഞിരപ്പള്ളി പൂഞ്ഞാർ - ജെ. താജുദ്ദീൻ, തഹസീൽദാർ (എൽ. ആർ), കാഞ്ഞിരപ്പള്ളി.

കോട്ടയം

ജെസ്ന തിരോധാനം; അന്വേഷണം തുടരാൻ സിബിഐ, എരുമേലിയിൽ ഓഫീസ് തുറന്നു

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായ കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ. എരുമേലി പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ സിബിഐ ഓഫിസ് തുറന്നു. അന്വേഷണസംഘം ഇന്നെത്തിയേക്കും. ആറ് മാസത്തേക്കാണ് ഇവിടെ ഓഫിസ് പ്രവർത്തിക്കുക. രണ്ടു റൂമുകളാണ് സിബിഐ എടുത്തിരിക്കുന്നത്. കേസന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി 2024ൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. 2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജസ്‌നയെ മുക്കൂട്ടുതറയിൽ നിന്നും കാണാതായത്. ബന്ധുവിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പെൺകുട്ടിയെ പിന്നെ ആരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് സിബിഐയും അന്വേഷണം നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താൻ ഇതുവരെ ആയിട്ടില്ല

കോട്ടയം

കരിഞ്ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ച വാണിജ്യാവശ്യത്തിനുള്ള പാചക വാതക ശേഖരം വിതരണത്തിനിടെ നാട്ടുകാർ പിടികൂടി

പാലാ : കരിഞ്ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ച വാണിജ്യാവശ്യത്തിനുള്ള പാചക വാതക ശേഖരം വിതരണത്തിനിടെ നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി. ഭാരത് ഗ്യാസ് കമ്പനിയുടെ അടൂർ ശ്രീകൃഷ്ണ ഏജൻസിയുടെ വാഹനത്തിൽ ഏജൻസി പരധിക്ക് പുറത്ത്  വിതരണം നടത്തിവന്ന 28 നിറ വാണിജ്യ സിലിണ്ടറുകളും 29 കാലി സിലിണ്ടറുകളുമാണ് വാഹനം സഹിതം പിടികൂടിയത്. എജൻസി വാഹന ഡ്രൈവർ അടൂർ സ്വദേശി ദിലിപ്, ഒപ്പമുണ്ടായിരുന്ന ജീവനക്കാരൻ പന്തളം സ്വദേശി സുധി, എന്നിവരെ പാലാ പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഇന്നലെ വൈകിട്ട് എഴിന് വള്ളിച്ചിറ ചെറുകര പള്ളിക്ക് മുന്നിൽ വാഹനത്തിൽ നിന്ന് സിലിണ്ടർ കൈമാറ്റം ചെയ്യുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ചെത്തിപ്പുഴ, കൂത്താട്ടുകുളം, പാലാ അരുണാപുരം എന്നിവിടങ്ങളിലെ മൂന്ന് സ്വകാര്യ ആശുപത്രികളുടെ ഇൻവോയ്സുകളും പിടികൂടിയതായി മീനച്ചിൽ താലൂക്ക് സപ്ലൈ ഓഫീസർ കെ സിന്ധുമോൾ അറിയിച്ചു.  ഇവർക്കൊപ്പം റേഷനിംഗ് ഇൻസ്പെക്ടർമാരായ സാം മൈക്കിൾ, അജി ചെറിയാൻ എന്നിവരും പാലാ പൊലീസ് സ്റ്റേഷനിൽ എത്തി മഹസർ തയ്യാറാക്കി സിലിണ്ടറുകൾ കസ്റ്റഡിയിൽ എടുത്തു. സിലിണ്ടർ കടത്തിക്കൊണ്ടുവന്ന  407 മിനി വാനും ജീവനക്കാരെയും പൊലീസിന് കൈമാറി. സംഭവം സംബന്ധിച്ച് മഹസർ ഉൾപ്പെടെ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയതായി സപ്ലൈ ഓഫീസർ അറിയിച്ചു.കൂത്താട്ടുകുളം ഭാഗത്തുൾപ്പെടെ വിതരണം ചെയ്ത ശേഷം സംഘം പാലായിലേക്ക് വരുവഴിയാണ് കുടുങ്ങിയത്. 1890 രൂപ വിലയുള്ള 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾ 3000ന് മേൽ രൂപ വില ഈടാക്കിയാണ് ഏജൻസി പരിധിക്ക് പുറത്ത് കരിഞ്ചന്തയിൽ വിതരണം ചെയ്തു വരുന്നതെന്ന് പറയുന്നു. കൂത്താട്ടുകുളത്ത് അനധികൃത ഗ്യാസ് വിതരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട തൊടുപുഴയിലെ മറ്റൊരു സ്വകാര്യ ഏജൻസി അധികൃതർ ഇവരെ പിന്തുടർന്ന് വരുന്നതിനിടെയാണ് ചെറുകരയിൽ ഡൊമസ്റ്റിക് വിതരണം നടത്തുന്നതിനിടെ സംഘത്തെ തടഞ്ഞ് പിടികൂടിയതെന്ന് നാട്ടുകാർ പറഞ്ഞു.

കോട്ടയം

തീക്കോയി ഗ്രാമ പഞ്ചായത്തിൽ ഇടതു ദുർഭരണത്തിനു താക്കീതായി യു.ഡി.എഫ് മാർച്ചും ധർണ്ണയും നടത്തി

തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇടതുഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും രാഷ്ട്രീയ പകപോക്കലിനും കമ്മിറ്റി തീരുമാനങ്ങൾ അട്ടിമറിയ്ക്കുന്നതിനുമെതിരെ യു ഡി എഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: ടോമി കല്ലാനി ധർണ്ണാ സമരം ഉൽഘാടനം ചെയ്‌തു. കഴിഞ്ഞ കാലങ്ങളിൽ ആക്ഷേപങ്ങളില്ലാതെ വളരെ സുതാര്യമായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി മികച്ച ഗ്രാമ പഞ്ചായത്തായിമുൻപോട്ടു കൊണ്ടുപോയിരുന്ന ഗ്രാമപഞ്ചായത്തിൽ ഇടതു ഭരണസമിതി അധികാരത്തിൽ വന്നതോടുകൂടി ഗ്രാമപഞ്ചായത്തിനെ തകർച്ചയിൽ എത്തിച്ചിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടോമി കല്ലാനി പറഞ്ഞു. യോഗത്തിൽ ഡി.സി.സി. ജനറൽ ക്രെട്ടറിമാരായ അഡ്വ: വി എം മുഹമ്മദ് ഇല്ല്യാസ്, പ്രകാശ് പുളിക്കൻ, യു. ഡി എഫ് പൂഞ്ഞാർ നിയോജക മണ്ഡലം ചെയർമാൻ മജുപുളിക്കൻ .യു ഡി എഫ് നേതാക്കളായ ജോയി പൊട്ടനാനി, ഹരി മണ്ണുമഠം, ബേബി മുത്തനാട്ട്, പയസ് കവളം മാക്കൽ, റ്റി. ഡി. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മോഹനൻ കുട്ടപ്പൻ, റോജി തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി. ജെയിംസ്, ഓമന ഗോപാലൻ ജയറാണിതോമസുകുട്ടി, പി മുരുകൻ, കൃപാ ബിജു, കോൺഗ്രസ് ബ്ളോക്ക് ഭാരവാഹികളായ എം. സി. വർക്കി, റോയി തുരുത്തിയിൽ യു ഡി എഫ് മണ്ഡലം നേതാക്കളായ, രാജേഷ് മുത്തനാട്ട്,സോമി പോർക്കാട്ടിൽ, റോയി മേക്കല്ലായിൽ,ജോസ് കുന്നുംപുറം. ബിജു ആലാനി. ഔസേപ്പച്ചൻ മേക്കാട്ട്,തങ്കച്ചൻ തട്ടാംപറമ്പിൽ മുരളി ഗോപാലൻ, നിസ്സാർ കറുകഞ്ചേരിയിൽ,ചാർളി കൊല്ലപ്പിള്ളി,ബേബി അധികാരം' ജെയ്‌സൺ വാഴയിൽ, ജോൺ കടപ്ലാക്കൽ, സോണി മാട്ടേൽ . ജോഷി അത്യാലിൽ, അജു അമ്പഴത്തിനാക്കുന്നേൽ, ജെയ്‌സ് കളത്തൂർ,ബിനു ഒട്ടലാങ്കൽ, ഒ എം കുര്യൻ, ജോൺ പെരുമാലിൽ തുടങ്ങിയവർ പ്രസംഗിച്ചു