വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: സംരംഭക വർഷം 2022- 23ന്റെ  ഭാഗമായി താലൂക്ക് വ്യവസായ ഓഫീസ് മീനച്ചിലിന്റെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ ഹാളിൽ വച്ച്  ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ  സുഹറ അബ്ദുൾഹാദർ മേള ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈരാറ്റുപേട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസർ നിഷാമോൾ എ.വി. മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.ഐ., ഫെഡറൽ ബാങ്ക്, കേരളാ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, മീനച്ചിൽ ഈസ്റ്റ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക്, ഈരാറ്റുപേട്ട അർബൻ സൊസൈറ്റി എന്നിങ്ങനെ എട്ടോളം ബാങ്കുകളും കുടുംബശ്രീ, എൻ.യു.എൽ. എം., എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഫിഷറീസ്, കേരള പിന്നോക്ക വികസന കോർപ്പറേഷൻ, കെ.എഫ്.സി., മുൻസിപ്പാലിറ്റി ഹെൽത്ത് സെക്ഷൻ, വ്യവസായ വകുപ്പ്, ഫിഷറീസ് വകുപ്പുകളുടെ ഉദ്യോഗസ്ഥരും എസ്.സി., എസ്.ടി. പ്രമോട്ടഴ്സും പങ്കെടുത്തു. 150 ഓളം പേർ പങ്കെടുത്ത മേളയിൽ വെച്ച് ലോൺ, ലൈസൻസ്, സബ്സിഡി എന്നിവ വിതരണം  ചെയ്യുകയുണ്ടായി. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകളും മറ്റ് അനുബന്ധ ഡിപ്പാർട്ട്മെന്റ്കളുടെ സഹായവും മേളയിൽ വെച്ച് തന്നെ ലഭ്യമാക്കുകയുണ്ടായി. വ്യവസായ വകുപ്പും ഈരാറ്റുപേട്ട  മുൻസിപ്പാലിറ്റിയും ചേർന്ന് സംഘടിപ്പിച്ച  മേള ഒരു വൻ വിജയമായിരുന്നു എന്ന് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അറിയിച്ചു.

പ്രാദേശികം

വനിതകളുടെ അഭിമുഖ്യത്തിൽ പായസോത്സവം സംഘടിപ്പിച്ചു

പൂഞ്ഞാർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം ഓഗസ്റ്റ് 28 ഞായറാഴ്ച പൂഞ്ഞാർ തെക്കേക്കരയിൽ നടക്കുന്നതിനോട് അനുബന്ധിച്ചു തെക്കേക്കര മേഖല കമ്മിറ്റി പായസോത്‌സവം സംഘടിപ്പിച്ചു. എ.ഐ.ഡി.ഡബ്ലു  സംസ്ഥാന കമ്മിറ്റിയംഗം  രമാ മോഹൻ പായസോത്സവം ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ മുഖ്യധാരയുടെ വക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തന വിജയം തന്നെയായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. സി.പി.ഐ.എം ഏരിയ കമ്മിറ്റിയംഗം ടി.എസ് സ്നേഹാധരൻ , ലോക്കൽ സെക്രട്ടറി ടി.എസ്‌ സിജു , നിഷ സാനു, ബിന്ദു സുരേന്ദ്രൻ , രാജി വിജയൻ, ബീന മധുമോൻ , ജോസ്ന ജോസ് , ദേവസ്യാച്ചൻ വാണിയപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

സ്ത്രീകൾക്കായുള്ള 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി'; ധനസഹായം നൽകുന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട 'മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി , ജൈന, എന്നീ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിധവ/വിവാഹബന്ധം വേർപ്പെടുത്തിയവർ / ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ഒരു വീടിൻറെ അറ്റകുറ്റപ്പണികൾക്ക് 50,000/-  രൂപയാണ് ധനസഹായം. വീടിൻറെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് . അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകരായിരിക്കണം. ബിപിഎൽ , ശാരീരിക മാനസിക വെല്ലുവിളി, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക എന്നിവർക്കു മുൻഗണന. പത്തുവർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം കളക്ടറേറ്റിൽ നിന്നോ http://www.minoritywelfre.kerala.gov.in  എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും പൂരിപ്പിച്ച അപേക്ഷകൾ, അനുബന്ധ രേഖകൾ സഹിതം കലക്ട്രേറ്റിലെ ന്യൂനപക്ഷ സെല്ലിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ന്യൂനപക്ഷ ക്ഷേമ, സെക്ഷൻ ജില്ലാ കളക്ടറേറ്റ് കോട്ടയം, എന്ന വിലാസത്തിൽ തപാൽ മുഖാന്തരം അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022/8/ 30. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റിലെ  0481-2562201 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറി അറിയിക്കുന്നു.

ജനറൽ

കുട്ടികളുടെ പ്രിയപ്പെട്ട ചിക്കൻ ചീസ് ബോൾ; റെസിപ്പി

ചീസ് കൊണ്ടുള്ള വിഭവങ്ങൾ പൊതുവേ കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. കോട്ടേജ് ചീസ്, ഇറ്റാലിയൻ ചീസ് എന്നിങ്ങനെ പലതരത്തിലുള്ളവ വിപണിയിൽ ലഭ്യമാണ്. കോട്ടേജ് ചീസ് ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതാണ്. ചീസ് കൊണ്ട് കുട്ടികൾക്ക് വളരെയധികം ഇഷ്ടമാകുന്ന ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ?  ചിക്കൻ ചീസ് ബോൾ നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ? കുട്ടികൾക്കും നോൺവെജ് പ്രിയർക്കും ഏറെ ഇഷ്ടപ്പെടുന്ന പലഹാരമാണ് ഇത്. മികച്ചൊരു ഹെൽത്തി സ്നാക്ക് കൂടിയാണിത്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം ചിക്കൻ ചീസ് ബോൾ.  വേണ്ട ചേരുവകൾ... ഉരുളക്കിഴങ്ങ്                        അരക്കിലോ കൊഴിയിറച്ചി                       അരക്കിലോ മുട്ടയുടെ വെള്ള                  4 എണ്ണം വെളുത്തുള്ളി                       6 അല്ലി ജീരകം                                  ഒരു ടീസ്പൂൺ വെണ്ണ                                     ഒരു ടീസ്പൂൺ ബ്രഡ് പൊടിച്ചത്               പാകത്തിന് കുരമുളക് പൊടി              ആവശ്യത്തിന് തയ്യാറാക്കുന്ന വിധം... ആദ്യം കോഴിയിറച്ചിയും ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച് മാറ്റി വയ്ക്കുക. അതിനു ശേഷം ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങിയെടുക്കാം. പിന്നീട് വേവിച്ച് വച്ചിരിക്കുന്ന കോഴിയിറച്ചിയിലേക്ക് ഈ വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് പൊടിച്ച് ചേർക്കാം. ശേഷം ചീനച്ചട്ടിയിൽ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കാം. ഉരുളക്കിങ്ങ് ചേർത്ത് കുഴച്ച് വച്ചിരിക്കുന്ന കോഴിയിറച്ചി ചീനച്ചട്ടിയിലിട്ട് അൽപം ഇളക്കിയ ശേഷം വാങ്ങി വയ്ക്കാം. പിന്നീട് ഇത് ചൂടാറിയ ശേഷം ഇത് കൈയ്യിലെടുത്ത് ബോൾ രൂപത്തിലാക്ക കൈയ്യിൽ വച്ച് പരത്താം. അതിനകത്തേക്ക് അൽപം വെണ്ണ വെച്ച് വീണ്ടും ഉരുട്ടിയെടുക്കാം. ഉരുട്ടിയെടുത്ത ഉരുള മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടിയിൽ ഉരുട്ടിയെടുത്ത് എണ്ണയിൽ പൊരിച്ചെടുക്കുക. അൽപം ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കുക. രുചികരമായ ചീസ് ബോൾ തയ്യാർ...

കേരളം

തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ല; ആരോഗ്യ മന്ത്രാലയം

തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ലാൻസെറ്റ് റെസ്പിറേറ്ററി ജേണലിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 82 തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിൽ 26 കുട്ടികൾ രോഗബാധിതരായി. രോ​ഗബാധിതരായ എല്ലാ കുട്ടികളും ഒമ്പത് വയസിൽ താഴെയുള്ളവരാണെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ വ്യക്തമാക്കി. സ്‌കൂളിൽ പോകുന്ന കുട്ടികളിൽ സാധാരണ കണ്ടുവരുന്ന എച്ച്‌എഫ്‌എംഡിയുടെ വകഭേദമാണ് തക്കാളിപ്പനിയെന്ന് സർക്കാർ അറിയിച്ചു. ഈ വൈറസിന് സാർസ് കോവ് 2, മങ്കിപോക്സ്, ഡെങ്കിപ്പനി അല്ലെങ്കിൽ ചിക്കുൻഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും എന്ററോവൈറസുകളുടെ ഗ്രൂപ്പിൽ പെടുന്ന Coxsackie A 17 ആണെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രോഗം സ്വയം പരിമിതപ്പെടുത്തുന്ന രോഗമാണെന്നും അതിനെ ചികിത്സിക്കാൻ പ്രത്യേക മരുന്ന് നിലവിലില്ലെന്നും വിദ​ഗ്ധർ പറയുന്നു. തക്കാളിപ്പനി ഒരു വൈറൽ രോഗമാണെന്നും ശരീരഭാഗങ്ങളിലെ തക്കാളിയുടെ ആകൃതിയിലുള്ള കുമിളകൾ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണെന്നും വി​​ദ​ഗ്ധർ പറയുന്നു. തക്കാളിപ്പനി ബാധിച്ച കുട്ടികളിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ മറ്റ് വൈറൽ അണുബാധകളുടേതിന് സമാനമാണ്. അതിൽ പനി, തിണർപ്പ്, സന്ധികളിലെ വേദന, ചർമ്മത്തിലെ തിണർപ്പ് എന്നിവ പ്രകടമാകാം. മറ്റ് വൈറൽ അണുബാധകൾ പോലെ, ക്ഷീണം, ഛർദ്ദി, വയറിളക്കം, പനി, നിർജ്ജലീകരണം, സന്ധികളുടെ വീക്കം, ശരീരവേദന, സാധാരണ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.

കേരളം

ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ചു; സിഐയെ സ്ഥലം മാറ്റി

തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനോട് കയര്‍ത്ത് സംസാരിച്ച സിഐയെ സ്ഥലം മാറ്റി. വട്ടപ്പാറ സിഐ ഗിരിലാലിനാണ് സ്ഥലംമാറ്റം. ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയാണ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കിയത്. ഗിരിലാല്‍ മന്ത്രിയോട് അപമര്യാദയായി പെരുമാറിയതായി കാട്ടി മന്ത്രിയുടെ ഓഫിസാണ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സിഐ മദ്യലഹരിയിലായിരുന്നെന്നും പരാതിയിലുണ്ട്. മന്ത്രി സംയമനം പാലിക്കാന്‍ ശ്രമിച്ചപ്പോള്‍ സിഐ മന്ത്രിയോട് അനാവശ്യമായി തട്ടിക്കയറിയെന്നാണ് പരാതി. മന്ത്രിയും ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടി. നടപടിക്ക് ആസ്പദമായ സംഭവം ഇങ്ങനെയാണ്: കരകുളത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന നെടുമങ്ങാട് സ്വദേശിയായ വീട്ടമ്മ തന്റെ രണ്ടാം ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നതായി ചൂണ്ടിക്കാട്ടി വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നു. തുടര്‍ന്ന്, പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ നെടുമങ്ങാട് എംഎല്‍എ കൂടിയായ മന്ത്രി വട്ടപ്പാറ സിഐ ഗിരിലാലിനെ വിളിക്കുന്നു. എന്നാല്‍, മൊഴി നല്‍കാനുള്‍പ്പെടെ യുവതി വിസമ്മതിച്ചെന്ന് സിഐ മന്ത്രിയോട് വിശദീകരിക്കുന്നതിനിടെ ന്യായം നോക്കി മാത്രമേ താന്‍ ഇടപെടൂ എന്ന് പറയുന്നത് മന്ത്രിയെ ചൊടിപ്പിക്കുകായിരുന്നു. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ആളെ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാല്‍ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാന്‍ കാണില്ലെന്ന് സിഐ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. യുവതിയുടെ പരാതിയില്‍ പൊലീസ് നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരളം

അതിശക്തമായ മഴയ്ക്കുള്ള സാധ്യത : നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരു മണിയുടെ മഴ മുന്നറിയിപ്പില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഇല്ല. പടിഞ്ഞാറന്‍ കാറ്റ് ശക്തമായ സാഹചര്യത്തില്‍ വരുന്ന ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്നാണ് പ്രവചനം. ബുധനാഴ്ച ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.  

പ്രാദേശികം

'ആസാദി കാ അമൃതോത്സവ്'; അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ 'ആസാദി കാ അമൃതോത്സവത്തിനോടനുബദ്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വാതന്ത്യത്തിന്റെ 75 വർഷങ്ങളെ പ്രതിനിധികരിച്ച് 75 വിദ്യാർത്ഥികളും കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ.ഫാ ജോർജ് പുല്ലുകാലായിലും അദ്ധ്യാപകരും സന്നദ്ധ രക്തദാന ക്യാമ്പിൽ പങ്കാളികളായി. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ, എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡെന്നി തോമസ്, ഡോ . നീനു മോൾ സെബാസ്റ്റ്യൻ, വോളണ്ടിയർ സെക്കട്ടറിമാരായ സിനിൽ സെബി, ഷാദിയ ഷെറിൻ എന്നിവർ നേതൃത്വം നൽകി. തൊടുപുഴ ഐ എം എ യുമായി സഹകരിച്ചാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.