വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക് വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും ഏപ്രിൽ നാലിന് പുലർച്ചെ 12 മുതൽ 24 മണിക്കൂർ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. വ്യോമസേനയ്ക്കും എസ്.പി.ജിക്കും സംസ്ഥാന പോലീസിനും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജൻസികൾക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയിൽ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തിൽ പറത്തേണ്ടതുണ്ടെങ്കിൽ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

കോട്ടയം

കോട്ടയം ജില്ലയിൽ വീട്ടിൽ വോട്ട് ചെയ്തത് 11,920 പേർ

കോട്ടയം: ജില്ലയിൽ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് 11,920 പേർ. 85 വയസു പിന്നിട്ടവരും, ശാരീരിക വെല്ലുവിളി നേരിടുന്നവരുമായ വോട്ടർമാരുടെ (അസന്നിഹിത വോട്ടർമാർ) വിഭാഗത്തിലുള്ളവർ ആണ് വീടുകളിൽതന്നെ വോട്ട് ചെയ്തത്. ഈ രണ്ടുവിഭാഗങ്ങളിലുമായി 16,562 പേരാണ് വീട്ടിൽ വോട്ടിന് അപേക്ഷ നൽകിയിട്ടുള്ളത്. മാർച്ച് 30ന് ആരംഭിച്ച വീട്ടിൽ വോട്ട് ഏപ്രിൽ മൂന്നിന് (വെളളി) പൂർത്തിയാകും. ഒൻപതു മണ്ഡലങ്ങളിലായി 200 പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിതരുടെ വോട്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്.

പ്രാദേശികം

വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം കൺവെൻഷൻ ഇന്ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: എൽ.ഡി.എഫ്-ആർ.എസ്.എസ് ഡീൽ പരാജയപ്പെടുത്താൻ യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം കൺവെൻഷൻ ഇന്ന് നടക്കും. വൈകുന്നേരം ഏഴിന് നടക്കൽ ഫൌസിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. ഹക്കീം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ മുഖ്യ പ്രഭാഷണം നിർവഹിക്കും. പൂഞ്ഞാർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ജില്ലാ ജനറൽ സെക്രട്ടറി പി.എ. നിസാം, മണ്ഡലം പ്രസിഡന്റ് ബൈജു സ്റ്റീഫൻ, സെക്രട്ടറി യൂസുഫ് ഹിബ തുടങ്ങിയവർ പങ്കെടുക്കും.

കോട്ടയം

തിരഞ്ഞെടുപ്പിന് ഇനി ഏഴ് നാള്‍; എല്‍ഡിഎഫ്-യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതാന്‍ ഇനി ഏഴ് നാള്‍ മാത്രം ശേഷിക്കെ പ്രചാരണം കടുക്കുന്നു. തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുക. കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേമപെന്‍ഷനുകള്‍, ലൈഫ് മിഷന്‍, കെ. ഫോണ്‍ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങള്‍ പത്രികയില്‍ ഉണ്ടായേക്കും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചിയിലെ ചടങ്ങിലാണ് യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. നിലവില്‍ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരണ്ടിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉണ്ടാവുക എന്നതാണ് ആകാംക്ഷ. അതേസമയം, കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. പിന്നീട് കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രിയങ്ക പങ്കെടുക്കും. വൈകിട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രിയങ്ക പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

പ്രാദേശികം

പൂഞ്ഞാറിൽ ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച് ബിജെപി നേതാവ്

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കരയിൽ സ്വകാര്യ ചാനൽ തിരഞ്ഞെടുപ്പുമായി സംബന്ധിച്ച് നടത്തിയ സംവാദത്തിലാണ് ശ്രേഷ്ഠനായ സാമൂഹിക പരിഷ്കർത്താവ് ശ്രീനാരായണ ഗുരുദേവനെ ബിജെപി നേതാവ് അധിക്ഷേപിച്ചത്. മുൻ കാലഘട്ടങ്ങളിൽ ശ്രീനാരായണ ഗുരുദേവനെയും എസ്.എൻ.ഡി.പി യോഗത്തേയും മറ്റു മതന്യൂനപക്ഷങ്ങളെയും ആകെ അവഹേളിച്ച പി.സി ജോർജ്ജിന് വേണ്ടി ചോദ്യം ഉന്നയിച്ചപ്പോഴാണ് ശ്രീനാരായണ ഗുരുദേവനെ ഏറെ തരംതാണ രീതിയിൽ ബി.ജെ.പി നേതാവ് അവഹേളിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഇടതു പുരോഗമന പ്രസ്ഥാനങ്ങളുടെ യുവജനങ്ങൾ അക്ഷേപം ഉയർത്തിയ നേതാവ് മാപ്പ് പറയണം എന്ന ആവശ്യപ്പെട്ടപ്പോഴും മാപ്പ് പറയാൻ ഇദ്ദേഹം തയ്യാറായില്ല. ബിജെപി ഭരിക്കുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിത സംഘം ചെയർപേഴ്സണുമായ മിനർവ്വ മോഹനനും ബി.ജെ.പി സഹ മെമ്പർമാരും ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തെ ന്യായീകരിക്കുന്ന നിലപാടും സ്വീകരിച്ചു. ചർച്ചയിൽ പങ്കെടുത്ത ഇടതു പ്രതിനിധി പിന്നോക്ക വിഭാഗക്കാരെയും മതന്യൂനപക്ഷങ്ങളെയും അവഹേളിക്കുന്ന ഉത്തരേന്ത്യൻ ബിജെപി നയം കേരളത്തിൽ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നതായി അഭിപ്രായപ്പെട്ടു. തടസ്സപ്പെട്ട ചാനൽ ചർച്ചയിൽ ഒരു വേളയിലും ബിജെപിയുടെ ഔദ്യോഗിക പ്രതിനിധി ഇടപെട്ട് മാപ്പ് പറയുവാൻ തയ്യാറായില്ല. ശ്രീനാരായണ ഗുരുദേവനേ അപമാനിച്ച് ചോദ്യം ഉന്നയിച്ച ബി.ജെ.പി പൂഞ്ഞാർ തെക്കേക്കര ജനറൽ സെക്രട്ടറിയും കടലാടിമറ്റം സ്വദേശിയുമായ മാളിയക്കൽ പ്രദീപ്കുമാർ എം.പിയും, ബി.ജെ.പി നേതൃത്വവും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് പൂഞ്ഞാർ ടൗണിൽ എൽ.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രതിക്ഷേധ പ്രകടനത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ് സിജു, പൂഞ്ഞാർ തെക്കക്കര ലോക്കൽ സെക്രട്ടറി കെ. റെജി, സി.പി.ഐ പൂഞ്ഞാർ ലോക്കൽ സെക്രട്ടറി സി.എസ് സജി, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി അംഗം ജാൻസ് വയലിക്കുന്നേൽ, ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അഡ്വ അക്ഷയ് ഹരി എന്നിവർ പ്രസംഗിച്ചു

പ്രാദേശികം

ഈരാറ്റുപേട്ടയെ ഇളക്കിമറിക്കാൻ ഷാഫി പറമ്പിൽ വരുന്നു; നാളെ യു.ഡി.എഫിന്റെ വമ്പിച്ച റോഡ് ഷോ

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ. (സജി ജോസഫ്) യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കരുത്തുപകരാൻ ഷാഫി പറമ്പിൽ എം.പി നാളെ 02/04/2026 വ്യാഴം ഈരാറ്റുപേട്ടയിലെത്തും. ആവേശം അലതല്ലുന്ന വമ്പിച്ച റോഡ് ഷോയ്ക്കാണ് യു.ഡി.എഫ് നേതൃത്വം ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.  ഉച്ചയ്ക്ക് 12 മണിക്ക് ചേന്നാട് കവലയിൽ  നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഈരാറ്റുപേട്ട നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് നീങ്ങും. യു.ഡി.എഫിന്റെ സമുന്നത നേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും വാഹനവ്യൂഹങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ റോഡ് ഷോയിൽ അണിനിരക്കും.

പ്രാദേശികം

നിയമസഭാ തിരെഞ്ഞടുപ്പ്. എസ്.ഡി.പി.ഐ. കൺവെൻഷൻ നടത്തി

ഈരാറ്റുപേട്ട -എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ദേശീയ പ്രവർത്തക സമിതി അംഗം അജ്മൽ ഇസ്മായിൽ ഉത്ഘാടനം ചെയ്തു. സംഘ്പരിവാർ നേതാക്കളെ വേദിയിൽ ക്ഷണിച്ച് ഇരുത്തി മഹത്വവത്ക്കരിച്ച ' സംഘടനകളും, രാഷ്ട്രീയ കക്ഷികളും എസ്.ഡി.പി.ഐ.യെ ഫാസിസ്റ്റ് വിരുദ്ധ പഠിപ്പിക്കേണ്ടതില്ലന്നും പതിനേഴ് വർഷത്തെ എസ്.ഡി.പി.ഐ.യുടെ പ്രവർത്തന പാതയിൽ സംഘ്പരിവാർ കക്ഷികളുമായി സഹകരിക്കാത്ത ഏക രാഷ്ട്രീയ പാർട്ടി എസ്.ഡി.പി.ഐ. മാത്രമേ ഒള്ളൂ എന്ന് കൺവെൻഷൻ ഉത്ഘാടനം ചെയ്ത് കൊണ്ട് അജ്മൽ ഇസ്മായിൽ പറഞ്ഞു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ജോർജ് മുണ്ടക്കയം, ജില്ലാ സെക്രട്ടറി കെ.എസ്. ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. ഹസീബ്, അഡ്വ.സി. പി. അജ്മൽ, ബിനു നാരായണൻ, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് ഹലീൽതലപള്ളിൽ, സെക്രട്ടറി റഷീദ് മുക്കാലി, വൈസ് പ്രസിഡൻ്റ് ഇസ്മായിൽ കീഴേടം, സെക്രട്ടറി അബ്ദുസമദ് പാറത്തോട്, ജോയിൻ്റ് സെക്രട്ടറി യാസിർ കാരയ്കാട്,ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ. ഇബ്രാഹിം കുട്ടി, വിമൺ ഇന്ത്യാ മൂവ്മെൻ്റ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് അമീന നൗഫൽ, സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ മേഖലാ പ്രസിഡൻ്റ് പരികൊച്ച് കുന്തീപറമ്പിൽ, മുനിസിപ്പൽ കമ്മിറ്റി അംഗങ്ങളായ വി.എസ് ഹിലാൽ, ജെലീൽ കെ.കെ.പി., നജീബ് പാറനാനീ, നഗരസഭാ കൗൺസിലർമാരായഷാഹുൽമുരുക്കോലിൽ,സജ്മി ഷിഹാസ് എന്നിവർ സംസാരിച്ചു. സുബൈർ വെള്ളാപള്ളിൽ സ്വാഗതവും, അൻവർ സാദിഖ് നന്ദിയും പറഞ്ഞു

കോട്ടയം

കോട്ടയം ജില്ലയിൽ പോളിംഗ് ജോലിക്ക് 8608 ജീവനക്കാർ

കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ജോലികൾക്ക്  8608 ജീവനക്കാരെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി. രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാണ് പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം: പ്രിസൈഡിംഗ് ഓഫീസർമാർ -2152, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ - 2152, പോളിംഗ് ഓഫീസർ -4304. ഇവരെ ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ  തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.order.ceo.kerala.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഫീസ് മേധാവികൾ ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്കു കൈമാറണമെന്ന് കളക്ടർ അറിയിച്ചു.   ആദ്യഘട്ട റാൻഡമൈസേഷനിൽ ആവശ്യമുള്ളതിനേക്കാൾ 45 ശതമാനം പേരെ കൂടുതലായി ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. 10404 പേരാണ് പട്ടികയിലുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിൽ ഇതിൽ 25 ശതമാനം പേരെ ഒഴിവാക്കി. ഓർഡർ സോഫ്റ്റ്‌വെയർ മുഖേന വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കും നിയോജകമണ്ഡലം തലങ്ങളിൽ മാർച്ച് 31 മുതൽ പരിശീലനം ആരംഭിക്കും. കളക്‌ട്രേറ്റിൽ നടന്ന രണ്ടാംഘട്ട റാൻഡമൈസേഷനിൽ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരായ രഞ്ജിത്കുമാർ സിൻഹ, എസ്. ജയന്തി, എച്ച്.എൻ. ഗോപാൽ കൃഷ്ണ, പോലീസ് നിരീക്ഷകൻ ഷാനവാസ് കാസിം, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ലിറ്റി ജോസഫ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ്, വരണാധികാരികൾ എന്നിവർ പങ്കെടുത്തു.