വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

വി ടി ഹബീബിന് ദേശീയ അംഗീകാരം

ഈരാറ്റുപേട്ട .നൈനാർ മസ്ജിദ് മഹല്ല് ജമാഅത്ത് സൗജന്യ പരീക്ഷാ പരിശീലന കേന്ദ്രം ഡയറക്ടർ വി.റ്റി.ഹബീബ് ,മികച്ച സംഘാടകനുള്ള ഭാരത് സേവക് സമാജ് ദേശീയ അവാർഡ് കരസ്ഥമാക്കി. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് വി റ്റി ഹബീബ് പുരസ്ക്കാരം സ്വീകരിച്ചു

കേരളം

സെന്‍ട്രല്‍ ജയിലുകളിലെ കൂലിയില്‍ വന്‍വര്‍ധനവ്

സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ പ്രതിദിന വേതനം പത്ത് മടങ്ങോളം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ തൊഴിൽ വിഭാഗങ്ങളിലായി നിലവിലുണ്ടായിരുന്ന ആറ് വ്യത്യസ്ത വേതന ഘടനകൾ നിർത്തലാക്കി, രാജ്യത്തെ പൊതുമാനദണ്ഡമനുസരിച്ചുള്ള മൂന്ന് വിഭാഗങ്ങളായി ഏകീകരിച്ചാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇതോടെ തടവുകാർക്ക് ലഭിക്കുന്ന പരമാവധി വേതനം 620 രൂപയായി ഉയർന്നു. പുതിയ നിരക്കുകൾ പ്രകാരം സ്‌കിൽഡ് ജോലികൾക്ക് 620 രൂപയും സെമി സ്‌കിൽഡ് ജോലികൾക്ക് 560 രൂപയും അൺ സ്‌കിൽഡ് ജോലികൾക്ക് 530 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ അൺ സ്‌കിൽഡ് വിഭാഗത്തിൽ പെട്ടവർക്ക് ലഭിച്ചിരുന്ന 63 രൂപയാണ് ഇപ്പോൾ 530 രൂപയായി വർദ്ധിച്ചത്. സമാനമായി 127 രൂപ ലഭിച്ചിരുന്നവർക്ക് 560 രൂപയും 152 രൂപ ലഭിച്ചിരുന്നവർക്ക് 620 രൂപയും ലഭിക്കും. 2018-ന് ശേഷം ആദ്യമായാണ് ഇത്രയും വലിയൊരു വർദ്ധനവ് വരുത്തുന്നത്. സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലെ ശിക്ഷാതടവുകാർ ഉൾപ്പെടെ മൂവായിരത്തിലധികം പേർക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും. തമിഴ്‌നാട്, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജയിൽ വേതനം വളരെ കുറവാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. അന്തേവാസികളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സമൂഹത്തിലേക്ക് മടങ്ങാൻ അവരെ പ്രാപ്തരാക്കാനും ഈ മാറ്റം സഹായിക്കുമെന്ന് സർക്കാർ കരുതുന്നു. തടവുകാർക്ക് ലഭിക്കുന്ന ഈ തുക അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കോ ജയിലിലെ കാന്റീൻ ചിലവുകൾക്കോ ഉപയോഗിക്കാം. ഒരു ഭാഗം മോചനവിഹിതമായി നീക്കിവെക്കുന്നതിലൂടെ ശിക്ഷാ കാലാവധിക്ക് ശേഷം ഇവർക്ക് ഒരു സാമ്പത്തിക കരുതലായി ഇത് മാറും. ഇതോടൊപ്പം നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിൽ റബ്ബർ ടാപ്പിങ്, കല്ലുവെട്ട് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നവർക്ക് ഓണക്കാലത്ത് പ്രത്യേക ഇൻസെന്റീവ് നൽകുന്ന രീതി തുടരുമെന്നും അധികൃതർ അറിയിച്ചു. തടവുകാരുടെ അന്തസ്സ് ഉറപ്പാക്കാനും അധ്വാനത്തിന് അർഹമായ മൂല്യം നൽകാനുമാണ് ഈ പരിഷ്‌കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങളിൽ നിന്ന് മാറി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാൻ അന്തേവാസികൾക്ക് ഈ സാമ്പത്തിക പിന്തുണ വലിയ സഹായമാകുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു.

കോട്ടയം

കേരള യാത്ര നാളെ കോട്ടയത്ത്

കോട്ടയം :'മനുഷ്യർക്കൊപ്പം' എന്ന പ്രമേയവുമായി ജനുവരി ഒന്നിന് കാസർഗോഡിൽ നിന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം A.P അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന *കേരളയാത്ര* ഇന്ന് കോട്ടയത്ത് എത്തും. രാവിലെ 9 30 ന് ഏറ്റുമാനൂർ ബൈപ്പാസിന് സമീപം പൗരപ്രമുഖരും സാമുദായിക നേതാക്കളും ചേർന്ന് സ്വീകരിക്കും 11 മണിക്ക് കുമാരനല്ലൂർ കോഫി ഹൗസ് ഹാളിൽ *സ്നേഹ സംഗമം* നടക്കും. ജില്ലയിലെ സാമൂഹിക സാംസ്കാരിക നേതാക്കളും പത്രമാധ്യമപ്രവർത്തകരും മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തെ ആസ്പദ മാക്കി നേതാക്കന്മാരുമായി സംവദിക്കും. ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ ടോമി പുളിമാൻ തുണ്ടം അബുഷമ്മാസ് മൗലവി, അബ്ദുൾ നാസർ മൗലവി, എംപി തോമസ് അഡ്വക്കേറ്റ് രാജീവ് രാജധാനി, എം എസ് നൗഷാദ് എന്നിവർ പങ്കെടുക്കും. ജില്ലാ ചെയർമാൻ കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി, കൺവീനർ എം എ ഷാജി, ട്രഷറർ ഖാലിദ് സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദു ആലസംപാട്ടിൽ, വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ, ലബീബ് സഖാഫി, പി എം അനസ് മദനി, അനീഷ് സംക്രാന്തി എന്നിവർ നേതൃത്വം നൽകും വൈകിട്ട് 4 മണിക്ക് പോലീസ് ഗ്രൗണ്ടിന് സമീപം വച്ച് കേരള യാത്രയുടെ ജില്ലാതല സജ്ജീകരണം നടക്കും സെന്റിനറി ഗാർഡിന്റെ അകമ്പടിയോടുകൂടി കെ കെ റോഡ് വഴി സ്വീകരണ സ്ഥലമായ തിരുനക്കര മൈതാനത്ത് എത്തിച്ചേരും സ്വീകരണ സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും

കോട്ടയം

തണൽ വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും

ഈരാറ്റുപേട്ട: തണൽ വാർഷികവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ഗൈഡൻസ് പബ്ലിക് സ്കൂളിൽ നടന്നു..പ്രസിഡൻ്റ് കെ.എ അൻസാരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ: വി.പി നാസർ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ,പി.എ ഹാഷിം,വി.എ നജീബ്, കെ.പി. ഷെഫീഖ് എന്നിവർ സംസാരിച്ചു.  ഈരാറ്റുപേട്ട നഗരസഭ കൗൺസിലർമാർ, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.  

കേരളം

പുതിയ റേഷൻ കാര്‍ഡ് :ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍.ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങള്‍ക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളില്‍ നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സർക്കാരിന്റെ കാലയളവില്‍ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എഎ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ 6,38,445 അർഹരായ കുടുംബങ്ങള്‍ക്കാണ് മുൻഗണനാ കാർഡുകള്‍ നല്‍കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ 11 ലക്ഷത്തിലധികം കാർഡുകള്‍ പുതുതായി നല്‍കുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. അനർഹമായി മുൻഗണനാ കാർഡുകള്‍ കൈവശം വെച്ചിരുന്ന 1,72,000 പേർ അത് സ്വമേധയാ തിരികെ നല്‍കിയതായും മന്ത്രി ജിആർ അനില്‍ പറഞ്ഞു. പൊതുവിതരണ വകുപ്പിന്റെ ഓണ്‍ലൈൻ സേവനങ്ങള്‍ വഴി ലഭിച്ച അപേക്ഷകളില്‍ മികച്ച രീതിയില്‍ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആകെ ലഭിച്ച 1,05,00,000 അപേക്ഷകളില്‍ 99.71 ശതമാനവും (1,04,82,925 അപേക്ഷകള്‍) പരിഹരിക്കപ്പെട്ടു. നിലവില്‍ കണ്ടെത്തിയ 40,000 പിങ്ക് കാർഡുകളുടെ വിതരണം വരും ദിവസങ്ങളില്‍ നടക്കും. അർഹതയുണ്ടായിട്ടും പല കാരണങ്ങളാല്‍ അപേക്ഷിക്കാൻ കഴിയാത്ത പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരെയും മറ്റും കണ്ടെത്തി കാർഡ് എത്തിക്കാൻ സാമൂഹ്യപ്രവർത്തകരും ഉദ്യോഗസ്ഥരും മുൻകൈ എടുക്കണമെന്ന് മന്ത്രി ജിആർ അനില്‍ പറഞ്ഞു.

കേരളം

പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും; ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എംവിഡിയും പൊലീസും ചുമത്തുന്ന പിഴയില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അടക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. പലരും പിഴകള്‍ ഗൗരവത്തോടെ കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റാണെന്നാണ് പ്രധാന നിര്‍ദേശം. അതിന് ശേഷം 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയോ നിയമലംഘനം നടന്നിട്ടില്ലെങ്കില്‍ തെളിവ് സഹിതം അത് തെളിയിക്കുകയോ വേണം. ഇതിന് തയ്യാറായില്ലെങ്കില്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക.

കോട്ടയം

മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം

കുറവിലങ്ങാട് (കോട്ടയം) ;മോനിപ്പള്ളിക്ക് സമീപം എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം. മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിൽ വച്ചായിരുന്നു അപകടം. കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന 3 പേരും സംഭവസ്‌ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. രാവിലെ 11മണിയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കുട്ടിയും മരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ചവർ മൂവാറ്റുപുഴ ഭാഗത്തുനിന്ന് ഏറ്റുമാനൂരിലേക്ക് വരികയായിരുന്നു. കോട്ടയം കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് കാറുമായി കൂട്ടിയിടിച്ചത്. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിരക്ഷാ സേന എത്തി കാർ വെട്ടിപൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത് അപകടത്തെ തുടർന്ന് എംസി റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു.

കോട്ടയം

ജില്ലയിലെ മുഴുവൻ പത്താം ക്ലാസ്സ് കുട്ടികൾക്കും കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കോട്ടയം: ജില്ലയിലെ  മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും  ജനുവരി പതിനഞ്ചിനകം  കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിൽ  പരിശീലനം നൽകും പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും  കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ്‌ ഐടി ക്ലബുകളുടെ  നേതൃത്വത്തിൽ പരിശീലനം നടത്തുന്നത്. രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോ കൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് അവബോധം നൽകും. തുടർന്ന് കൈറ്റ് സ്‌കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്വിനോ ബോർഡ് , ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവ പരിചയപ്പെടുത്തും. രണ്ടാം ഘട്ടം പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ്  എന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽ.ഇ.ഡി ബ്ളിങ്ക് ചെയ്യിക്കുക, ബസ്സർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കും.  പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐ.ആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർത്ഥികൾ സ്വയം നിർമ്മിക്കും. ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് പരിശീലനം. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും കൈറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട് . ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നതെന്ന് കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്ത് അറിയിച്ചു.