വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

അന്താരാഷ്ട്ര നിലവാരത്തിൽ ഡിഗ്രി ഓണേഴ്സ് പഠനം: അരുവിത്തുറ കോളജിൽ മുഖാമുഖം പരിപാടി

അരുവിത്തുറ :ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ വിജയകരമായി അധ്യയനം തുടരുന്ന അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സമീക്ഷ 2025 മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു.ഡിഗ്രി ഓണേഴ്സ് കോഴ്സുകൾ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സമീക്ഷ 2025 ഏപ്രിൽ 15 ന് രാവിലെ 10.30 ന് കോളേജിൽ ആരംഭിക്കും. പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ ജോജി അലക്സ് നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9746832807

കേരളം

സാധാരണക്കാരന് ഇരട്ടി പ്രഹരവുമായി സർക്കാർ; പാചക വാതക വില കൂട്ടി, നാളെ മുതല്‍ പുതിയ വില...

ഗാർഹിക പാചകവാതകവില പുതുക്കി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 803 രൂപ നൽകിയിരുന്ന സിലിണ്ടറിന് ഇനി മുതൽ 853 രൂപ നൽകണം. പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരമുള്ള എൽപിജി വിലയിലും 50 രൂപ കൂടും. നിലവിൽ 500 രൂപ നൽകിയിരുന്ന ഉപഭോക്താക്കൾ 550 രൂപ നൽകേണ്ടി വരും. ഇനി മുതൽ രണ്ടാഴ്ചയിലൊരിക്കൽ എൽപിജി വില പുനപരിശോധിക്കുമെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയും നേരത്തെ കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. അതേസമയം എക്സൈസ് ഡ്യൂട്ടിയിലുള്ള വർധനവ് ചില്ലറ വിൽപ്പന വിലയെ ബാധിക്കില്ലെന്ന് ഓയിൽ മന്ത്രാലയം വ്യക്‌തമാക്കി. വർധിപ്പിച്ച എക്സൈസ് ഡ്യൂട്ടി രാജ്യാന്തര എണ്ണവിലയിലുണ്ടായ കുറവുമായി പെരുത്തപ്പെടുന്നതിനാലാണ് ചില്ലറവിലയെ ബാധിക്കാത്തത്. എണ്ണ വില വർധിക്കില്ലെന്ന് പൊതുമേഖലാ എണ്ണ കമ്പനികളും വ്യക്തമാക്കി. രാജ്യാന്തര എണ്ണവിലയിലെ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾക്കിടെ വരുമാനം വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.

പ്രാദേശികം

തിടനാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചു

ഈരാറ്റുപേട്ട : തിടനാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എസ് എസ് കെ മുഖാന്തരം 21. 5 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. കുട്ടികൾക്ക് തൊഴിലധിഷ്ഠിത മേഖലകളിലെ പ്രായോഗിക അറിവുകൾ നേടുന്നതിനും, നൂതന തൊഴിൽ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും എല്ലാം ഈ പദ്ധതി സഹായകരമാകും.  പദ്ധതിയുടെ ഭാഗമായി ഫിറ്റ്നസ് ട്രെയിനർ , കോസ്മെറ്റോളജിസ്റ്റ് എന്നീ രണ്ട് കോഴ്സുകളാണ് സ്കൂളിന് അനുവദിച്ചിട്ടുള്ളത്. ഇതിൽ നിന്നും കോഴ്സ് ഒന്നിന് 5 ലക്ഷം രൂപ പ്രകാരം കോഴ്സിന് ആവശ്യമായ ലാബ് സൗകര്യങ്ങൾ ഒരുക്കുന്നതിനും, പഠനോപാധികളും മറ്റും വാങ്ങുന്നതിനും ആവശ്യമായ ഫർണിഷിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് നൽകുക. ഇതുകൂടാതെ പദ്ധതി കോഡിനേറ്റർ, പരിശീലനം നൽകുന്ന അധ്യാപകർ എന്നിവർക്കുള്ള ശമ്പളം, വിദ്യാർത്ഥികൾക്കുള്ള മറ്റ് സൗകര്യങ്ങൾ എന്നീ ചിലവുകൾ ഉൾപ്പെടെയാണ് 21.5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഫിറ്റ്നസ് കോഴ്സിന് 35 ഓളം പഠനോപാധികളാണ് ലഭ്യമാക്കുക. കോസ്മെറ്റോളജി പഠനത്തിന് ആവശ്യമായ 250 ഓളം അവശ്യവസ്തുക്കളും ലഭ്യമാകും.കൂടാതെ കോഴ്സിന്റെ ഭാഗമായി ഓൺ ജോബ് ട്രെയിനിങ്ങും നൽകും. ഒരു ബാച്ചിലേക്ക് 25 കുട്ടികൾക്കാണ് പ്രവേശനം നൽകുക. പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളുടെയും മറ്റും ടെൻഡർ നടപടികൾ നടന്നുവരുന്നതായും എംഎൽഎ അറിയിച്ചു

പ്രാദേശികം

ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം : കേരള കോൺഗ്രസ് (എം)

ഈരാറ്റുപേട്ട: രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ഇപ്പോൾ കാണിക്കുന്ന ക്രൈസ്തവ സ്നേഹം കാപട്യം ആണെന്ന് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം വിലയിരുത്തി. വഖഫ് ബില്ലിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഹീനതന്ത്രം ആണ് ബിജെപിയുടേത് എന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. വഖഫ് ബിൽ പാസായാൽ മുനമ്പത്തെ പാവങ്ങൾക്ക് ഭൂമി കിട്ടുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ കാപട്യം ക്രൈസ്തവ ന്യൂനപക്ഷം തിരിച്ചറിയും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.ഏപ്രിൽ 9ന് കോട്ടയത്ത് നടക്കുന്ന മാണി സാറിന്റെ അനുസ്മരണ ചടങ്ങ് ആയ കെ.എം മാണി സ്മൃതി സംഗമത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിന് നിശ്ചയിച്ചു. ഏപ്രിൽ 29 ആം തീയതി കോട്ടയത്ത് നടക്കുന്ന മന്ത്രിസഭാ വാർഷിക സമ്മേളനത്തിൽ നിയോജകമണ്ഡലത്തിൽ നിന്നും 2000 പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ വാർഡ് തലം മുതൽ നിയോജകമണ്ഡലം തലം വരെ സമ്മേളനങ്ങൾ വിളിച്ചു ചേർക്കുന്നതിനും പാർട്ടിയുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്നതിന് പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കുന്നതിനും നിശ്ചയിച്ചു. ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, ബിനോ ചാലക്കുഴി, മണ്ഡലം പ്രസിഡന്റുമാരായ തോമസ് കട്ടയ്ക്കൽ, ബിജോയ് ജോസ്, തോമസ് മാണി, ദേവസ്യാച്ചൻ വാണിയപുരയ്ക്കൽ, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, ജോഷി മൂഴിയാങ്കൽ, അഡ്വ:ജെയിംസ് വലിയവീട്ടിൽ, സാജു പുല്ലാട്ട്, നിയോജകമണ്ഡലം സെക്രട്ടറി ഡയസ് കോക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ തോമസുകുട്ടി മുതുപുന്നയ്ക്കൽ, മിനി സാവിയോ,ജാൻസ് വയലിക്കുന്നേൽ, അഡ്വ:ജോബി ജോസ്,തങ്കച്ചൻ കാരക്കാട്, സണ്ണി വാവലാങ്കൽ, സണ്ണി വടക്കേമുളഞ്ഞനാൽ, വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് മോളി ദേവസ്യ വാഴപ്പനാടിയിൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് അബേഷ് അലോഷ്യസ്, കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡണ്ട് ആന്റണി അറക്കപ്പറമ്പിൽ, കെ.എസ്.സി നിയോജകമണ്ഡലം പ്രസിഡണ്ട് ലിബിൻ ബിജോയ്‌ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

വഖഫ് നിയമ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധം -കെ.എൻ.എം മർക്കസ്സുദ്ദഅവ

ഈരാറ്റുപേട്ട: ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ വഖഫ് നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് കെ.എൻ.എം മർക്കസ്സുദ്ദഅവ മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിൻ്റെ അത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. വഖഫ് ബോർഡിൻ്റെ അധികാരത്തെ ഇല്ലാതാക്കി സർക്കാർ ഉദ്യോഗസ്ഥരിലേക്ക് വഖഫിൻ്റെ അധികാരം എത്തുന്ന ബില്ലാണിത്. ബില്ല് പിൻ വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏപ്രിൽ 11 വെള്ളിയാഴ്ച വഖഫ് ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധം എന്ന മുദ്രവാക്യമുയർത്തി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. യോഗത്തിൽ പ്രസിഡൻ്റ് പി.ഇ. ഇർഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. ഹാരിസ് സ്വലാഹി സ്വാഗതം ആശംസിച്ചു. പി.എ. ഹാഷിം, കെ.എ. അൻസാരി, കെ.പി. ഷെഫീഖ്, വി.എ. നജീബ്, വി.എം. അജിനാസ്, ഇ.എം സാബിർ, പി.എ. യാസിർ, പി.എച്ച്. ഷെഫീഖ്, ജലീൽ കുറ്റിപ്പുഴ, കെ.എ. സിദ്ദീഖ്, റാസിമോൻ ബഷീർ എന്നിവർ പ്രസംഗിച്ചു.

കോട്ടയം

പൂഞ്ഞാർ തെക്കേക്കരയിൽ രാപ്പകൽ സമരം നടത്തി

പൂഞ്ഞാർ: ത്രിതല പഞ്ചായത്ത്‌കളുടെ ഫണ്ടുകൾ വെട്ടികുറച്ച്, കേരളത്തിലെ പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന LDF സർക്കാരിന്റെ പ്രവർത്തങ്ങൾക്കെതിരെയും, ആശ വർക്കർമാരുടെ സമരം ഒത്തു തീർപ്പാക്കാത്തതിനെതിരെയും, നികുതികൾ കുത്തനെ കൂട്ടുന്ന, പിണറായി വിജയൻ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായും, യുഡിഫ് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ, പൂഞ്ഞാർ ടൗണിൽ രാപ്പകൽ സമരം നടത്തി. യുഡിഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ : ഫിൽസൺ മാത്യൂസ് ഉൽഘാടനവും ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര സമാപന പ്രസംഗവും നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ് അദ്ധ്യക്ഷത വഹിച്ചു. യുഡിഫ് നിയോജക മണ്ഡലം കൺവീനർ പ്രകാശ് പുളിക്കൻ, ചെയർമാൻ മജു പുളിക്കൻ, അഡ്വ : സതീഷ് കുമാർ, ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപള്ളി, പൂഞ്ഞാർ മാത്യു,ഡോ : തോമസ് പുളിക്കൻ, ജിജോ കാരക്കാട്ട്, ജോബിൻ കല്ലംമാക്കൽ, മധു പൂതകുഴി, അഡ്വ : ബോണി മാടപള്ളി, അനീഷ്‌ കീച്ചേരി, P G ജനാര്ധനൻ, C K കുട്ടപ്പൻ, മേരി തോമസ്, സണ്ണി കല്ലറ്റ്, ജോഷി പള്ളിപറമ്പിൽതുടങ്ങിയവർ പ്രസംഗിച്ചു. ജോയി കല്ലാറ്റ്, മോഹനൻ കൊഴുവും മാക്കൽ, മാത്യു തുരുതേൽ, വിനോദ് പുലിയല്ലും പുറത്ത്, സുനിൽ പറയരുതോട്ടം, ജോയി ഉറുമ്പിൽ, ജോസ് ഇളം തുരുത്തി, ഷാജു ചേലക്കപ്പള്ളി, അഭിലാഷ് വെള്ളമുണ്ട,ബേബി കുന്നിൻപുരയിടം, ജോർജ് കുന്നേൽ, സുഭാഷ് പുതുപുരക്കൽ, ജോജോ വാളിപ്ലാക്കൽ, ജെയിംസ്മോൻ വള്ളിയാംതടം, ജോർജ് തുരുതേൽ, സാജൻ വാഴ, ജോർജ്കുട്ടി വയലിൽകരോട്ട്, ബേബി വടക്കേൽ, റെമി കുളത്തിനാൽ, സജി പാറടി, ഡെന്നിസ് കൊച്ചുമാത്തൻകുന്നേൽ,ഷാജി ചാലിൽ, മനു നടുപറമ്പിൽ, സിജു എബ്രഹാം, തമ്പിച്ചൻ വാണിയപ്പുര, നോബിൾ കല്ലാചേരി, ജിസ് മോൻ പെരിങ്ങുളം, ആൽബർട്ട് തടവനാൽ, അപ്പച്ചൻ നീറനാനി, സന്തോഷ്‌ തുടങ്ങിയവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയം

മേലുകാവിന് സമീപം പാണ്ഡ്യൻമാവിൽ തകരാറിലായതോടെ വാഹനഗതാഗതം തടസ്സപ്പെട്ടു

മേലുകാവിൽ ഗതാഗത തടസം : ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ മേലുകാവ് മറ്റം പാണ്ഡ്യൻമാവ് രണ്ടാം വളവിൽ ട്രക്ക് ബ്രേക്ക് ഡൗൺ ആയി.. പുലർച്ചെ അഞ്ചുമണിയോടെയാണ് തൊടുപുഴ ഭാഗത്ത് നിന്നും വന്ന ട്രക്ക് റോഡിൽ നിലച്ചുപോയത്. ഇതേ തുടർന്ന് ഗതാഗതം സ്തംഭിച്ചു. ബൈക്ക് യാത്രക്കാർക്ക് കഷ്ടിച്ചു പോകാവുന്ന അവസ്ഥയാണുള്ളത്. ഭാരവാഹനമായതിനാൽ ഇത് മാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിന് സമയമെടുക്കും എന്ന് കരുതുന്നു.   അതിനാൽ തൊടുപുഴ ഭാഗത്തു നിന്നും മേലുകാവ് മറ്റത്തു നിന്നും വരുന്നവർ - കുളത്തിക്കണ്ടം വഴിയാണ് മേലുകാവ് മറ്റത്തേയ്ക്ക് പോകേണ്ടത്. നിരവധി അപകടങ്ങൾ നടന്ന ആദ്യ വളവിൽ സ്പീഡ് ബ്രേക്കറുകളും സിഗ്നലുകളും അപായ സൂചനകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ, നടപടികൾ പാലിച്ചതിനാൽ വാഹനാപകടങ്ങൾ തീരെ കുറഞ്ഞിരുന്നു. ഒരു ഇടവേളയ്ക്കു ശേഷമാണ് ഈ ഭാഗത്ത് അതി ഭാര വാഹനം കുടുങ്ങുന്നത്.

കോട്ടയം

കോട്ടയം ജില്ലയെ നാളെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കും

കോട്ടയം: കോട്ടയം ജില്ലയെ മാലിന്യമുക്തമായി നാളെ (ഏപ്രിൽ ഏഴ്) പ്രഖ്യാപിക്കും. തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് പ്രഖ്യാപനം നടത്തുക. ഇതോടനുബന്ധിച്ച് നടത്തുന്ന മാലിന്യമുക്ത ഉപാധികളുടെ പ്രദർശനവും ചിത്രരചന മൽസരവും രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് വളപ്പിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് അവസാനിക്കുന്ന വിളംബരറാലി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഫ്ളാഗ് ഓഫ് ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന മാലിന്യമുക്ത പ്രഖ്യാപനസമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ശുചിത്വ സന്ദേശം നൽകും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സ്റ്റാറ്റസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ സ്റ്റാറ്റസ് റിപ്പോർട്ട് അവതരിപ്പിക്കും. ചടങ്ങിൽ എം.പിമാരായ ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, എം.എൽ.എമാരായ സി.കെ. ആശ, അഡ്വ. മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഹൈമി ബോബി, പി.ആർ. അനുപമ, മഞ്ജു സുജിത്, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യൻ, മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയിൻ കോ ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ എസ്.ഐസക്ക്, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ അഭിലാഷ് ദിവാകർ, സി.കെ.സി.എൽ. ജില്ലാ കോ ഓർഡിനേറ്റർ ജിഷ്ണു ജഗൻ, കെ.എസ്. ഡബ്ല്യു.എം.പി. ജില്ലാ ഡെപ്യൂട്ടി കോ ഓർഡിനേറ്റർ റീനു ചെറിയാൻ, കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.വി. സുനിൽ എന്നിവർ പങ്കെടുക്കും.