വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ സോളാർ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ നടപടിയായി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആനിയിളപ്പ് മുതൽ വഴിക്കടവ് കുരിശുമല വരെയുള്ള 17 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ അംഗീകാരമായി. ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതി പ്രകാരം നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ടൂറിസ്റ്റ് പ്രദേശങ്ങളിൽ മാലിന്യ പ്രശ്നങ്ങൾ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ 17 സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിക്കും. 12 സ്ഥലങ്ങളിൽ സോളാർ നിരീക്ഷണ ക്യാമറകളും അഞ്ച് സ്ഥലങ്ങളിൽ 30 മീറ്റർ പരിധി വരെയുള്ള വിഷ്വലുകൾ ലഭിക്കുന്ന ഐ.പി ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. എ.ഐ ക്യാമറകൾ, ഹ്യൂമൻ ഡിറ്റക്ഷൻ അലാറം, ടു വേ ഓഡിയോ തുടങ്ങിയ സംവിധാനങ്ങൾ അടങ്ങിയിട്ടുള്ള നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്.      ഗ്രാമപഞ്ചായത്ത്‌ ഈ പദ്ധതികൾ നടപ്പിലാക്കുന്നുവെന്നറിഞ്ഞ് രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് ഗ്രാമപഞ്ചായത്തിലെ ടൂറിസ്റ്റ് മേഖലയിലെ വികസനങ്ങൾ അട്ടിമറിക്കുന്നതിന് വേണ്ടി ചില തൽപരകക്ഷികൾ സാമൂഹ്യ മാധ്യമങ്ങളിൽ അടിസ്ഥാനരഹിത വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അറിയിച്ചു.

കോട്ടയം

തലപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തലയോലപ്പറമ്പ്: തലപ്പാറയിൽ കാറും ലോറിയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയഴ്ച രാത്രി 12 മണിയോടെ തലപ്പാറ കൊങ്ങിണി മുക്കിലാണ് അപകടം. കരിപ്പാടം ദാരു സദയിൽ മുർത്താസ് അലി റഷീദ് (27), വൈക്കം സ്വദേശി റിദ്ദിക്ക് (29) എന്നിവരാണ് മരിച്ചത്.സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് തലപ്പാറ-എറണാകുളം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രികരായ റഷീദിനെ പൊതിയിലെ ആശുപത്രിയിലും റിദ്ദിക്കിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഈരാറ്റുപേട്ട സ്വദേശി ഷെരീഫ്(26) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഈരാറ്റുപേട്ട തൈപ്പറമ്പ് പൊന്ന്യാത്ത് പാറയിൽ താമസിക്കുന്ന ഷെരീഫ് (26) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാഞ്ഞിരപ്പള്ളി കോവിൽ കടവിലാണ് സംഭവം കഴുത്തിൽ കയറിട്ട ശേഷം യുവാവ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തിന് സമീപം വാഹനമെടുക്കാൻ വന്നയാളാണ് തൂങ്ങിയ നിലയിൽ യുവാവിനെ കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഉടൻതന്നെ ഇയാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

കോട്ടയം

കാഞ്ഞിരപ്പള്ളിയിൽ റോബിൻ ബസ് വഴിയാത്രികനെ ഇടിച്ചുവീഴ്ത്തി; കാലിലൂടെ ബസ് കയറിയിറങ്ങി

കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ, റോഡ് മുറിച്ചു കടക്കവേ, ബസിടിച്ചു വീണയാളുടെ കാലിലൂടെ ബസ്സിന്റെ ടയർ കയറിയിറങ്ങി.  കാഞ്ഞിരപ്പള്ളി പഴയ പള്ളി ജംഗ്ഷനു സമീപം താമസിക്കുന്ന പൈനാപ്പള്ളിൽ അബ്ദുൽ ഹക്കിമിനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത് . കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ട പോയ റോബിൻ ബസ്സാണ് ഇടിച്ചത് .  കെ കെ റോഡിൽ നിന്നും ഈരാറ്റുപേട്ട റോഡിലേക്ക് വേഗത്തിൽ ബസ് തിരിഞ്ഞ സമയത്ത് അബ്ദുൽ ഹക്കിം ബസ്സിന്റെ മുൻപിൽ പെട്ട് പോവുകയായിരുന്നു. ഡ്രൈവർ രക്ഷപെടുത്തുവാൻ വേണ്ടി ബസ് വെട്ടി തിരിക്കുവാൻ ശ്രമിച്ചെങ്കിലും , ആളെ ബസ്സിടിക്കുകയായിരുന്നു.  അപകട സമയത്ത് സമീപത്ത് ഉണ്ടായിരുന്ന റിട്ട. എസ്. ഐ. ജോർജ്കുട്ടി കുരുവിള മുൻകൈയെടുത്ത് പരിക്കേറ്റയാൾക്ക് പ്രഥമ ശുശ്രൂഷ നൽകി. ഗുരുതരമായി പരിക്കേറ്റ ഹക്കിമിനെ , കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും , തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . പോലീസ് എത്തി ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു . .

കോട്ടയം

ഫലസ്തീൻ ജനതയുടെ കണ്ണുനീർ ലോകരാജ്യങ്ങൾ മൗനം വെടിയണം എസ് ജെഎം

ഈരാറ്റുപേട്ട: ഫലസ്തീൻ ജനതയയെ ഉന്മൂലനം ചെയ്യാൻ ലോകത്തിന്റെ എല്ലാ നിയമങ്ങളുംകാറ്റിൽ പറത്തി പിഞ്ചുകുട്ടികൾ ഉൾപ്പെടെ കൊന്നൊടുക്കപ്പെടുമ്പോൾ ഇസ്രയേലിനെതിരെ ലോക രാജ്യങ്ങളുടെ മൗനം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മൗനം വെടിഞ്ഞ് ഇതിനെതിരെ പ്രതികരിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എസ് ജെ എം ആവശ്യപ്പെട്ടു അറബ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ ജനങ്ങൾ പ്രതീക്ഷയർപ്പിച്ചിരുന്നുവെങ്കിലും അമേരിക്കയുടെ തിട്ടൂരത്തിന് മുന്നിൽ  ചായ കുടിച്ചു പിരിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത് പൊറുക്കപ്പെടാത്ത അപരാധമാണ് അറബ് രാജ്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്  ഫലസ്തീൻ ജനത ഒരുനാൾ വിജയിക്കും  അവരുടെ വിശ്വാസത്തെ പിടിച്ചു കെട്ടാൻ  ലോകത്ത് ഒരു രാജ്യങ്ങൾക്കും കഴിയില്ല എന്ന്  ഇതിനോടകം തെളിയിച്ചു കഴിഞ്ഞു  ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കലും പ്രാർത്ഥിക്കലും  ഓരോ ജനതയുടെയും കർത്തവ്യമാണെന്നും വിശ്വാസി സമൂഹം അതിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തിരുവസന്തം 1500 എന്ന പ്രമേയത്തിൽ ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ യുടെ കീഴിലുള്ള  മദ്രസകളിൽ കഴിഞ്ഞ ഒരു മാസമായി നടന്നുവന്ന മീലാദ് ആഘോഷങ്ങൾക്കും നാട്ട് മൗലിദിനും സമാപനം കുറിച്ച്  ഈരാറ്റുപേട്ട സുന്നി ജുമാ മസ്ജിദിൽ നടന്ന മീലാദ് ജൽസയിലും പ്രാർത്ഥന സമ്മേളനത്തിലുമാണ് എസ് ജെ എം ഈകാര്യങ്ങൾ അറിയിച്ചത്   ഭാരതത്തിന്റെ ഐക്യം തകർക്കുന്നതിന് വേണ്ടി കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ കോടതി ഇടപെട്ട് പ്രധാന കാര്യങ്ങൾ സ്റ്റേ ചെയ്തതിൽ പരമോന്നത നീതിപീഠത്തെ പ്രശംസിക്കുന്നതായും ഈ ബില്ല് അടിയന്തരമായി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഈ യോഗം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട് വിഎച്ച് അബ്ദുൽ റഷീദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുൽ അസീസ് സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി ഈരാററുപേട്ട കടുവാമുഴി മസ്ജിദ് ചീഫ് ഇമാം ഇബ്രാഹീം കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു ഐ സി എഫ് ഒമാൻ സ്റ്റേറ്റ് ഉപാധ്യക്ഷൻ നാസറുദ്ദീൻ സഖാഫി കോട്ടയം മുഖ്യപ്രഭാഷണം നടത്തി സമസ്ത സെക്രട്ടറി പി എം അനസ്മദനി, എസ് ജെ എം ജില്ലാ സെക്രട്ടറി അജ്നാസ് സഖാഫി, അർഷദ് ബദരി, നിസാർ മൗലവി, ഹാശിം മന്നാനി, അഷറഫ് മൗലവി, അബ്ദുറഹ്മാൻ സഖാഫി,  സഅദ് അൽ ഖാസിമി, സുലൈമാൻ സഅദി, എന്നിവർ സംസാരിച്ചു യോഗത്തിൽ 2025ലെ കർഷക അവാർഡ് കരസ്ഥമാക്കിയ ഡി കെ എൽ എം മേഖല പ്രസിഡൻ്റ് നൗഫൽ ബാഖവി തലനാടിനെ ആദരിച്ചു

കോട്ടയം

വാഗമണ്ണിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; റിസോർട്ട് ജീവനക്കാരൻ മരിച്ചു; മരിച്ചത് കൊല്ലം സ്വദേശി

കോട്ടയം: വാഗമണ്ണിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പള്ളിക്കാനത്തെ റിസോർട്ടിൽ ജോലി ചെയ്യുന്ന കൊല്ലം ഓച്ചിറ സ്വദേശി സുനിൽകുമാറാണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന എറണാകുളം സ്വദേശി മൈക്കിൾ ദാസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ലോറി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുനിൽകുമാർ തലക്ഷണം മരിച്ചു. പരിക്കേറ്റ മൈക്കിൾ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം മെയിന്റനൻസ് ഗ്രാന്റിൽ നിന്നും 1,14,52,000 രൂപ ഉപയോഗിച്ച് 32 ഗ്രാമീണ റോഡുകൾ ടെൻഡർ നടപടികളായി. ചൂണ്ടി അറുപതേക്കർ- മംഗളഗിരി, ചൂണ്ടി -മേസ്തിരിപ്പടി, കൊടംവെട്ടി - മംഗളഗിരി, തീക്കോയി എസ്റ്റേറ്റ് - തൂക്കുപാലം, ഒറ്റയീട്ടി- കട്ടുപ്പാറ - മംഗലം, വെള്ളികുളം - കാരികാട്, കല്ലില്ലാക്കവല - അടിവാരം, വഴിക്കടവ് -നാടുനോക്കി മലമേൽ -മാടത്താനി, വെള്ളികുളം - മൂന്നാംമൈൽ, വേലത്തുശ്ശേരി - കല്ലം, വേലത്തുശ്ശേരി - മുപ്പതേക്കർ, കല്ലം - വേലത്തുശ്ശേരി, തീക്കോയി- വാഗമറ്റം- കല്ലേക്കുളം, പഞ്ചായത്ത്പടി -കല്ലേക്കുളം, തീക്കോയി - മ്ലാക്കുഴി, മ്ലാക്കുഴി കോളനി, പള്ളിവാതിൽ - ഡി സി എം ആർ,അറമത്ത്പടി - ആനിയിളപ്പ് , ഞണ്ട്കല്ല് - മക്കൊള്ളി, ഞണ്ടുകല്ല്- ശാന്തിഗിരി- ചേരിപ്പാട്, തീക്കോയി പള്ളിവാതിൽ - നാഗപ്പാറ, വരകുപാറ - ആലാ നിക്കൽ ജംഗ്ഷൻ, തീക്കോയി - അങ്കണവാടി, തീക്കോയി - പള്ളിവാതിൽ- കൊട്ടാരത്തിൻപാറ, വഴിക്കടവ് -നാട്നോക്കി- മലമേൽ, മാവടി -നെടുങ്ങഴി- ഒറ്റയീട്ടി, വെട്ടിപ്പറമ്പ് - അങ്കണവാടി, വെട്ടിപ്പറമ്പ് - കോന്തനാനി, തീക്കോയി- ചേരിമല, പള്ളിവാതിൽ - കോ ഓപ്പറേറ്റീവ്, ചേരിമല- കൂറ്റിലപ്പാറ എന്നീ 32 ഗ്രാമീണ റോഡുകളാണ് ടെൻഡർ ചെയ്തിട്ടുള്ളത്. സെപ്റ്റംബർ മാസത്തിൽ തന്നെ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒക്ടോബർ മാസത്തിൽ റോഡുകളുടെ പുനരുദ്ധാരണ ജോലികൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.സി ജയിംസ് അറിയിച്ചു.

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നിന്ന് അസ്ഥികൂടം കണ്ടെത്തിയ സംഭവം; അടിമുടി ദുരൂഹത; അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പൊലീസ്

കോട്ടയം: മെഡിക്കൽ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. അസ്ഥികൂടത്തിന് സമീപത്തു നിന്നും ഒരു ഡബിൾ മുണ്ടും, ഒരു നീല റബർ ചെരുപ്പും, അര കുപ്പിയോളം വെള്ളവും കണ്ടെത്തിയിട്ടുണ്ട്.  ഇന്നലെ വൈകിട്ട് കുട്ടികൾ ഫുട്‌ബോൾ കളിക്കുന്നതിനിടെ സ്‌കൂൾ മൈതാനത്തിനു സമീപത്തെ കാട്ടിൽ നിന്നും തലയോട്ടിയും, അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ വിവരം ഗാന്ധിനഗർ പൊലീസിനെ അറിയിക്കുകയായിരുന്നു. രാവിലെ സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് സംഘം പ്രാഥമിക പരിശോധനകൾ നടത്തി. ഈ സയമത്താണ് അസ്ഥികൂടത്തിനു സമീപത്തു നിന്നും ഡബിൾ മുണ്ടും, ഒരു ജോഡി ചെരുപ്പും, അത് പോലെ തന്നെ കുടിച്ച ശേഷം ഉപേക്ഷിച്ച രീതിയിൽ വെള്ളക്കുപ്പിയും കണ്ടെത്തിയത്.  ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഗാന്ധിനഗർ പൊലീസ് സംഘം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.  സംഭവ സ്ഥലത്ത് നിന്നും ശേഖരിച്ച് അസ്ഥികൂടം ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. ഇന്ന് തന്നെ പൊലീസ് സംഘം ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഫോറൻസിക് പരിശോധന ഫലം വരുന്നതോടെ മാത്രമേ പുരുഷന്റേതാണോ മൃതദേഹം എന്ന് സ്ഥിരീകരിക്കാനാവു. മരണ കാരണം അടക്കമുള്ളവ ഫോറൻസിക് പരിശോധന ഫലം വരുമ്പോൾ വ്യക്തമാകുമെന്നാണ് ലഭിക്കുന്ന വിവരം.  കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് എങ്ങിനെ ഒരാൾ എത്തി എന്നതാണ് പൊലീസ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിക്കുന്നുണ്ട്.