വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പാലാ മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് മരിച്ച യുവാക്കളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് രാവിലെ ആരംഭിക്കും

പാലാ: മീനച്ചിലാറ്റിൽ മുങ്ങി മരിച്ച യുവാക്കളുടെ പോസ്റ്റ് മോർട്ട നടപടികൾ ഇന്ന് രാവിലെ 9.30 നു ആരംഭിക്കും .ചോളമണ്ഡലം ഫിനാൻസിലെ ജീവനക്കാരായ കാഞ്ഞിരമറ്റം കണ്ടത്തിൻകരയിൽ സാബുവിന്റെ മകൻ ജിസ് സാബു(31), കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബാബുവിന്റെ മകൻ ബിബിൻ ബാബു (30) എന്നിവരാണ് മരിച്ചത്.ഇരുവരും പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു . ഇതിനുമുമ്പും പല അപകടങ്ങൾ സംഭവിച്ചിട്ടുള്ള കടവാണ് ഇത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് കാറില്‍ ആറിന്റെ തീരത്ത് എത്തിയത്. എല്ലാവരും കടവില്‍ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ജിസ്സും ബിബിനും കുളിക്കാന്‍ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളത്തില്‍ താഴ്ന്ന യുവാക്കളെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിലൊരാള്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കൈവഴുതി മുങ്ങിപ്പോവുകയായിരുന്നു. പിന്നാലെ ഇവര്‍ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. നാട്ടുകാര്‍ ഇരുവരെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.  ബിബിന്റെ അമ്മ. ബിന്ദു സഹോദരൻ: ബിനീഷ് (ബോബൻ).ജിസിന്റെ അമ്മ അജി. സഹോദരി ജീന

കോട്ടയം

പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ രണ്ടു പേർ മുങ്ങി മരിച്ചു

പാലാ മുരിക്കുംപുഴ തൈങ്ങന്നൂർ കടവിൽ രണ്ടു പേർ മുങ്ങി മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി കണ്ടത്തിൻകരയിൽ ജിസ് സാബു,ചെമ്മലമറ്റം സ്വദേശി വെട്ടിക്കൽ ബിബിൻ ബാബു എന്നിവരാണ് മരിച്ചത്. പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇവർ. ഉച്ചകഴിഞ്ഞ് 2.30 ഓടെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു,

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തു. എരുമേലി മൂക്കൻപെട്ടി കാലായിപ്പറമ്പിൽ മോഹനൻ മകൻ സുമേഷ് കുമാർ (27) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നാലരയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ ജനറൽ സർജറി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് ചാടിയത്. മഞ്ഞപിത്തം ബാധിച്ചതിനെ തുടർന്ന് ഉണ്ടായ ഗുരുതരമായ ഉദര രോഗംമൂലം കഠിനമായ വയറുവേദനയെ തുടർന്നാണ് സുമേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദന സഹിക്കാൻ വയ്യാതായതോടെ നാലാം നിലയിൽ ഡോക്ടർമാർ ഇരിക്കുന്ന മുറികളുടെ ഇടനാഴിയിലൂടെ എത്തി ജനൽ വഴി താഴേയ്ക്കു ചാടുകയായിരുന്നു. താഴെ വീണ ഉടൻ തന്നെ സുരക്ഷാ ജീവനക്കാരും ബന്ധുക്കളും ചേർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി.

കോട്ടയം

ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര സെപ്റ്റംബർ 14 ന് പാലായിൽ

പാലാ: ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ, എന്ന ജൻമാഷ്ടമി സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് ബാലഗോകുലം സുവർണ്ണ ജയന്തി ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകൾ സെപ്റ്റംബർ 14 ന് വൈകിട്ട് അഞ്ച് മണിക്ക് പാലായിൽ സംഗമിക്കുന്നു. ഇടയാറ്റ് ബാലഗണപതി ക്ഷേത്രത്തിൽ നിന്നും 3.00 pm ന് ആരംഭിച്ച് നരസിംഹസ്വാമീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി ചേർന്ന് മുരിക്കുംപുഴ ജംഗ്ഷനിൽ എത്തി മുരിക്കുംപുഴ ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ പാലം ജംഗ്ഷനിൽ എത്തിച്ചേരുന്നു. അവിടെ വെച്ച് കടപ്പാട്ടൂർ, വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്ര വൈകിട്ട് 4.00 ന് വെള്ളാപ്പാട് വനദുർഗ്ഗഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയുമായി ചേർന്ന് പാലാ വലിയപാലം ജംഗ്ഷ നിൽ സംഗമിച്ച് ളാലം മഹാദേവക്ഷേത്രം, പോണാട്, കരൂർ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ശോഭായാത്രകളുമായി ചേർന്ന് ളാലം പാലം ജംഗ്ഷനിൽ എത്തി പാറപ്പള്ളി ഗരുഡത്തുമന ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്നും ചെത്തിമറ്റം പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നും എത്തുന്ന ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി നഗരം ചുറ്റി വൈകുന്നേരം 6 മണിക്ക് മുരിക്കുംപുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രാങ്കണത്തിൽ സമാപിക്കുന്നു. ശോഭായാത്രകൾക്ക് ബാലഗോകുലം ജില്ലാ സമിതിയംഗം റ്റി.എൻ. രഘു ഇടയാറ്റ് , പ്രശാന്ത് കടപ്പാട്ടൂർ ,മിഥുൻ കൃഷ്ണ വിവിധ സ്ഥലങ്ങളിലെ കൺവീനർമാരായ വി സി. ചന്ദ്രൻ, മായാ മോഹൻ, വിനോദ് പുന്നമറ്റം, സുധീർ കമലാനിവാസ്, ജിലു കല്ലറയ്ക്കതാഴെ, കെ. എസ്. ഗിരീഷ്, അഭിലാഷ് രാജ്, കെ. എം. പ്രസിത് സുനീഷ് വെള്ളാപ്പാട്, സതീഷ് കുമാർ , കണ്ണൻ ചെത്തിമറ്റം, എം. ആർ. ബിനു, എം.ആർ രാജേഷ്, റ്റി.പി. ഷാജി, വിനോദ് പോണാട്, സുര്യൻ വെള്ളിയേപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകും.

കോട്ടയം

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി ടെൻഡർ ഉറപ്പിച്ചു

ഈരാറ്റുപേട്ടയിൽ അമൃത് കുടിവെള്ള പദ്ധതി ടെൻഡർ ഉറപ്പിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ ശുദ്ധജല വിതരണത്തിനായി കേന്ദ്ര -സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് പദ്ധതിയിൽ പെടുത്തി 20 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഇതിനായി മലങ്കര ഡാമിൽ നിന്നാണ് വെള്ളം എത്തിക്കുക. ഇത് പ്രകാരം തേവരൂപാറയിൽ നിലവിലുണ്ടായിരുന്ന ഉപരിതല ടാങ്ക് പൊളിച്ചു നീക്കിയ സ്ഥലത്ത് 10 ലക്ഷം ലിറ്റർ ജലസംഭരണ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമ്മിക്കും. നഗരസഭാ പരിധിക്കുള്ളിൽ പുതുതായി 39 കിലോമീറ്റർ പുതിയ വിതരണ പൈപ്പുകൾ സ്ഥാപിച്ച് 1500 പുതിയ ഗാർഹിക കണക്ഷനുകൾ നൽകും. കൂടാതെ നിലവിലുള്ള 100 കണക്ഷനുകൾ പുതുക്കി നൽകുകയും ചെയ്യും. ഇതിലൂടെ നഗരസഭാ അതിർത്തിയിലെ പഴയ ക്രമപ്രകാരമുള്ള ഒന്ന്, 3 മുതൽ 17 വരെയും, കൂടാതെ 19 മുതൽ 25 വരെയും ഉള്ള വാർഡുകളിൽ ആണ് പുതുതായി ജലവിതരണ സംവിധാനം ഒരുക്കുന്നത്. മറ്റു വാർഡുകളിൽ നിലവിൽ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉൾപ്പെടെ ശുദ്ധജലവിതരണ സംവിധാനങ്ങൾ ഉള്ളതിനാൽ ആ വാർഡുകൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർന്ന് രണ്ടാം ഘട്ടത്തിൽ കൂടുതൽ കണക്ഷനുകൾ നൽകാവുന്ന വിധത്തിൽ പദ്ധതി വിപുലീകരിക്കും. , അതിനായി കൂടുതൽ ഫണ്ട് അനുവദിക്കും. തേവരു പാറയിലെ ഉപരിതല ടാങ്കിലേക്ക് മലങ്കര ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നീലൂരിൽ നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന 90 ദശലക്ഷം ലിറ്റർ ജലം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ള ജലശുദ്ധീകരണശാലയിൽ നിന്നും ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റിയ ജലം, പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വെട്ടിപ്പറമ്പിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന 25 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കിലേക്ക് സ്ഥാപിച്ചിട്ടുള്ള പമ്പിങ് മെയിൻ പൈപ്പിൽ നിന്നും 300 mm വ്യാസമുള്ള 200 മീറ്റർ പൈപ്പ് സ്ഥാപിച്ച് ഗ്രാവിറ്റി ഫ്ലോയിൽ ജലം എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടുകൂടി ഈരാറ്റുപേട്ട നഗരസഭാ അതിർത്തിയിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുങ്ങുകയാണ്. പദ്ധതി പൂർത്തീകരിച്ച ശേഷം കൂടുതലായി ജലവിതരണം ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് വിതരണ പൈപ്പുകൾ മാത്രം സ്ഥാപിച്ച കണക്ഷൻ നൽകാൻ കഴിയും. അടുത്ത മാസത്തോടുകൂടി നിർമ്മാണ പ്രവർത്തനം ആരംഭിക്കും. പദ്ധതി കമ്മീഷൻ ചെയ്യുന്നതോടുകൂടി 24 മണിക്കൂറും ജലവിതരണം നടത്താൻ കഴിയുന്ന പ്രകാരമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി പൂർത്തീകരിക്കുന്നതോടെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജലവിതരണ പദ്ധതി കാര്യമായി നിലവിലില്ലാത്ത സംസ്ഥാനത്തെ അപൂർവ്വം ചില നഗരസഭകളിൽ ഒന്ന് എന്ന അവസ്ഥയിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് മോചനമാകും.

കോട്ടയം

ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു

ഉഴവൂർ: കുറിച്ചിത്താനം വെങ്ങിണിക്കാട്ട് ജ്യോതിയുടെ മകൻ ആദിത്യ ജ്യോതിയാണ് (17) അപകടത്തിൽ മരണമടഞ്ഞത്. ബുധനാഴ്ച രാത്രി ഒൻപതു മണിയോടെ ഉഴവൂർ – കുര്യനാട് റോഡിൽ പൂവത്തുങ്കലിനു സമീപം നിയന്ത്രണം വിട്ട് റോഡരികിലെ ഗയിറ്റിലും മതിലിലും ഇടിച്ച പൾസർ ബൈക്കിൽ നിന്നും തെറിച്ചു വീണായിരുന്നു അപകടം.  നാട്ടുകാരുടെ സഹായത്താൽ മോനിപ്പള്ളിയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറവിലങ്ങാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അമ്മ  ദയ ജ്യോതി,സഹോദരൻ കൈലാസ് ജ്യോതി (ഒന്നാം ക്ലാസ് വിദ്യാർത്ഥി)

കോട്ടയം

ഇല്ലിക്കല്ലിൽ വിദഗ്ധ സംഘം പരിശോധന നടത്തി.

ഇല്ലിക്കൽ കല്ലിലെ കുടക്കല്ല് അപകടാവസ്ഥയിലാണെന്നും പരിശോധന വേണമെന്നുമുള്ള ആവശ്യത്തെ തുടർന്ന് ഇന്ന് വിദഗ്ധ സംഘം മേഖലയിലെത്തി പരിശോധന നടത്തി.  ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നിർദേശപ്രകാരം പാലാ ആർഡിഒ, തഹസിൽദാർ, ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ, ജില്ലാ ജിയോളജിസ്‌റ്റ്, എംജി യൂണിവേഴ്‌സി റ്റി വിദഗ്‌ധ സംഘം, വില്ലേജ് ഓഫീസർ, ടൂറിസം വകുപ്പ് അധികൃതർ, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, പഞ്ചായ ത്ത് സെക്രട്ടറി, പ്രസിഡൻ്റ് എന്നിവരടങ്ങിയ സംഘമാണ് ഇല്ലിക്കൽ കല്ലിലെത്തിയത്. പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും കാലപ്പഴക്കംമൂലം ഉണ്ടാകുന്ന വിള്ളലുകളാണെന്നും സംഘം അറിയിച്ചു. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് വരുംദിവസങ്ങളിൽ സമർപ്പിക്കും.നിലവിലെ വിള്ളലുകൾ വലിയ അപകട അവസ്ഥയല്ലെന്നും ഏതെങ്കിലും തരത്തിലുള്ള അപകടം വളരെ പെട്ടെന്ന് ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും സംഘം വിലയിരുത്തി. പരിശോധനയ്ക്കെത്തിയ എല്ലാ വകുപ്പുകളും അവരുടെ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കും. സമീപത്തെ പാറമടയിലെ സ്ഫോടനം മൂലമുള്ള പ്രകമ്പനം അപകടാവസ്ഥ സൃഷ്ടിക്കുന്നു എന്ന ആക്ഷേപവും സംഘം ത ള്ളിക്കളഞ്ഞു.  പാറമട ഏതാണ്ട് ഒരു കിലോമീറ്റർ മാറിയാണ് പ്രവർത്തിക്കുന്നത്.പാറഖനനം മൂലം വിള്ളൽ ഉണ്ടാകാനുള്ള സാധ്യത ഇല്ല എന്ന് ജിയോളജിസ്റ്റ് വ്യക്തമാക്കി. നേരത്തെ ഉള്ള വിള്ളലാണ് നിലവിലുള്ളത്. പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം കൊണ്ട് അങ്ങനെ ഒരു സാധ്യത ഉണ്ടായിരുന്നെങ്കിൽ നേരത്തെ ഇത് അടർന്നു പോകേണ്ടതായിരുന്നു.ടൂറിസം തകർക്കാൻ ശ്രമം. പഞ്ചായത്ത് പ്രസിഡൻ്റ്.മൂന്നിലവ് പഞ്ചായത്തിലെ ഇല്ലിക്കൽ കല്ല് ടൂറിസം മേഖലയിൽ വലിയ കുതിപ്പുണ്ടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് ചാർലി ഐസക്കും ഭരണസമിതി അംഗങ്ങളും പറഞ്ഞു. കോട്ടയം ജില്ലയുടെ പുറത്തുനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ മൂന്നിലവെന്ന കൊച്ചു ഗ്രാമത്തിലേക്ക് എത്തുന്നുണ്ട്. ആ ടൂറിസത്തെ നശിപ്പിക്കുന്നതിന് വേണ്ടി ആരെങ്കിലും മനപൂർവ്വം ഇല്ലിക്കൽ കല്ല് അപകടാവസ്ഥയിലാണെന്ന തരത്തിലുള്ള പ്രചരണം നടത്തുന്നതാണോ എന്ന് സംശയിക്കുന്നതായും ചാർലി ഐസക് പറഞ്ഞു.

കോട്ടയം

കടുപ്പാറ- വളതൂക്ക് പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി

പൂഞ്ഞാർ: കടുപ്പാറ- വളതൂക്ക് നിവാസികളുടെ ചിരകാല സ്വപ്‌നമായ വളതൂക്ക്- കടുപ്പാറ പാലത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുടെയും ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ അനുവദിച്ച 10 ലക്ഷം രൂപയുടെ അപ്രോച്ച് റോഡിന്റെ ഒന്നാം ഘട്ട നിർമ്മാണ പൂർത്തികരണത്തിന്റെയും ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു. പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി കൺവീനറും സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗവുമായ ജോയി ജോർജ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ അഡ്വ.അക്ഷയ് ഹരി, അജിത് കുമാർ ബി, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ജോസ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മഞ്ഞപ്ലാക്കൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു, ഗാന്ധിനർ റസിഡൻ്റീസ് അസോസിയേഷൻ പ്രസിഡൻ്റ് സമജ് പി.കെ പാപ്പാലിപറമ്പിൽ എന്നിവർ പ്രസംഗിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കടുപ്പാറ പ്രദേശത്തെയും , പൂഞ്ഞാർ പഞ്ചായത്തിലെ വളതൂക്കിനെയും ബന്ധിപ്പിച്ച് ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യം ഏറെ വർദ്ധിക്കും. കടുപ്പാറ പ്രദേശവാസികൾക്ക് ഈരാറ്റുപേട്ട- മുണ്ടക്കയം സ്റ്റേറ്റ് ഹൈവേയിലേക്ക് വളരെ വേഗത്തിൽ പ്രവേശിക്കുന്നതിനു കഴിയും. കാലങ്ങളായി നാട്ടുകാർ ഉന്നയിച്ചിരുന്ന ഒരാവശ്യം സാക്ഷാത്കരിക്കപ്പെടുന്നതിലും, പ്രദേശത്തിന്റെ വികസനത്തിൽ വലിയ മുന്നേറ്റം കൈ വരുന്നതിലും ജനങ്ങൾ അങ്ങേയറ്റം ആഹ്ലാദത്തിലാണ്. പടക്കം പൊട്ടിച്ചും പായസം വിതരണം നടത്തിയുമാണ് പ്രദേശവാസികൾ സന്തോഷം പ്രകടിപ്പിച്ചത്.