വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

പ്രധാനമന്ത്രി തലസ്ഥാനത്ത്; ഉത്സവാന്തരീക്ഷത്തിൽ തിരുവനന്തപുരം

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യാനും വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഉത്സവാന്തരീക്ഷ പ്രതീതിയാണ്. തെയ്യം, കാവടി, ചെണ്ടമേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് തലസ്ഥാനനഗരി മോദിയെ വരവേറ്റത്. കൊച്ചിയില്‍ നിന്നും രാവിലെ 10.20 നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. മന്ത്രി ആന്റണി രാജു, ശശി തരൂർ എംപി എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു. രാവിലെ 10 30 നാണ് തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിന്റെ ഫ്ലാ​ഗ് ഓഫ്.  

കേരളം

വന്ദേഭാരത്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറിയ മോദി സി2 കോച്ചിൽ 42 കുട്ടികളുമായി മോദി സംവദിച്ചു. പിണറായിയും ശശി തരൂർ എംപിയും മോദിക്കൊപ്പം വന്ദേ ഭാരതിൽ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.ജല മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കൊപ്പം അൽപനേരം അദ്ദേഹം ചെലവഴിച്ചു. തുടർന്ന് പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിലാണു വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും തുടക്കം കുറിക്കുകയും െചയ്യുന്നത്. റെയിൽവേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്, കേന്ദ്രമന്ത്രി വി.മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ വി.അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി എന്നിവർ പങ്കെടുത്തു . വിവിധ ജില്ലകളിലെ പദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും പ്രധാനമന്ത്രി തിരുവനന്തപുരത്തെ സമ്മേളനത്തിൽ നിർവഹിക്കുമ്പോൾ ഈ ജില്ലകളിൽ പ്രാദേശികമായി സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിനു ശേഷം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ സൂറത്തിലേക്കു പോകും. ഉദ്ഘാടന ചടങ്ങിനു ശേഷം കേന്ദ്ര റെയിൽവേ മന്ത്രി നേമം, കൊച്ചുവേളി റെയിൽ‍വേ ടെർമിനലുകൾ സന്ദർശിക്കും.

കേരളം

കൂട്ടിക്കൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷയായി സിപിഐഎം

കൂട്ടിക്കൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സി.പി.ഐ.എം നിർമിച്ചുനൽകുന്ന വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. കുട്ടിക്കൽ തേൻപുഴയിൽ 25 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാവുന്നത്. 2021ൽ ഉണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കുട്ടിക്കൽ പഞ്ചായത്തിലെ നിരവധി കുടുംബങ്ങളാണ് ഭവനരഹിതരായത്. ഇവർക്ക് വീട് നിർമ്മിച്ച് നൽകാൻ സി.പി.ഐ.എം. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി വാങ്ങിയ രണ്ടേക്കർ ഇരുപത് സെൻ്റ് സ്ഥലത്താണ് നിർമ്മാണം. കോട്ടയം ജില്ലാ കമ്മറ്റിയാണ് വീടുകൾ നിർമ്മിക്കുന്നത്. വൈദ്യുതി,ഗതാഗത സൗകര്യം, കുടിവെള്ളം ഉൾപ്പെടെ എല്ലാം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയാണ് വീടുകൾ കൈമാറുക. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറാനാണ് നീക്കം. നിർമ്മാണ പ്രവൃത്തിയുടെ പുരോഗതി മന്ത്രി വി.എൻ.വാസവൻ്റെ നേത്യത്വത്തിൽ നേരിട്ട് വിലയിരുത്തി. സി.പി.ഐ.എം നേതാക്കളായ കെ.ജെ.തോമസ്, എ.വി.റസൽ, കെ.രാജേഷ്, ഷമീം അഹമ്മദ്, സജിമോൻ, പി.കെ.സണ്ണി, പി.ആർ.അനുപമ, എം എസ്.മണിയൻ എന്നിവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു

കേരളം

സംസ്ഥാനത്ത് ചൂടിന് ശമനമില്ല

സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളില്‍ ചൂട് 2 മുതല്‍ 4 ഡിഗ്രി വരെ കൂടൂമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തി. അതെസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേനലില്‍ ചുട്ടുപൊള്ളുകയാണ് സംസ്ഥാനം. ആറ് ജില്ലകളിലാണ് കൂടിയ ചൂടിന്റെ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുള്ളത്. തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളില്‍ തന്നെ തുടരുകയാണ്. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ചൂട് 37 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഈ ആറ് ജില്ലകളിളും ചൂട് 2 മുതല്‍ 4 ഡിഗ്രി വരെ കൂടുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അടിയന്തര ജാഗ്രതാ നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സൂര്യാഘാത സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 മണിവരെയുള്ള വെയില്‍ നേരിട്ട് ഏല്‍ക്കരുതെന്ന നിര്‍ദേശം ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. അതെസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

കേരളം

ഇടുക്കി കുട്ടിക്കാനത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15 പേര്‍ക്ക് പരുക്ക്

ഇടുക്കി കുട്ടികാനത്തിന് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. വിഷുദര്‍ശനത്തിനായി തിരുവണ്ണാമലയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അല്‍പസമയം മുന്‍പാണ് അപകടം നടന്നത്. ഇറക്കമിറങ്ങിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. വാഹനത്തില്‍ 25പേരായിരുന്നു ഉണ്ടായിരുന്നത്. പരുക്കേറ്റ നാലുപേരെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവര്‍ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി. മറ്റൊരു വാഹനം സംഘടിപ്പിച്ച് യാത്ര തുടരാനാണ് സംഘത്തിന്റെ തീരുമാനം.

കേരളം

ഷാറൂഖ് സെയ്‌ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറുഖ് സെയ്ഫിയെ സാക്ഷികൾ തിരിച്ചറിഞ്ഞു. കണ്ണൂർസ്വദേശികളായ മൂന്ന് പേരടക്കം നാല് സാക്ഷികളാണ് ഇന്നലെ നടന്ന തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തത്. വെള്ളിയാഴ്ച്ച മാലൂർകുന്ന് പൊലീസ് ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് സാക്ഷികൾ പ്രതി ഷാരൂഖ് സെയ്‌ഫിയെ തിരിച്ചറിഞ്ഞത്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരടക്കം നാല് സാക്ഷികളാണ് മാലൂർകുന്നിലെ പൊലീസ് ക്യാമ്പിൽ നടന്ന തിരിച്ചറിയൽ പരേഡിൽ എത്തിയത്. നേരത്തെ പ്രതിയെ ഫോട്ടോയിലൂടെ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ നടന്ന തെളിവെടുപ്പിൽ ഷൊർണ്ണൂരിലെ പെട്രോൾ പമ്പ് ജീവനക്കാരും ഷാരൂഖിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ അക്രമം നടന്ന ട്രെയിനിലും, പെട്രോൾ പമ്പിലും ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലുമാണ് ഷാറൂഖിന്റെ തെളിവെടുപ്പ് നടന്നത്. ഈ മാസം 18നാണ് ഷാറൂഖിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക. അന്ന് തന്നെ ഷാറൂഖിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. ലീഗൽ എയ്ഡ്ഡിഫൻസ് കൗൺസൽ ആണ് ഷാറൂഖിനായി ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം കേസ് അന്വേഷണം ദില്ലിയിലേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

കേരളം

വന്ദേ ഭാരത്: കേരളത്തിലെ വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍; ഓടുന്നത് മറ്റുതീവണ്ടികളുടെ വേഗത്തില്‍

കൊച്ചി: കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ലോക്കോ പൈലറ്റ് എന്‍. സുബ്രഹ്മണ്യന്‍. കേരളത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈറോഡില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ ഓടിച്ചത് എന്‍. സുബ്രഹ്മണ്യനായിരുന്നു. ഇന്ത്യന്‍ നിര്‍മിത സെമി ഹൈ സ്പീഡ് ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിന് സഞ്ചരിക്കാനാവും. എന്നാല്‍, കേരളത്തിലെ ട്രാക്കുകളിലെ വളവുകളും മറ്റും മൂലം വന്ദേഭാരതിന് വലിയ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ല. 'മറ്റു ട്രെയിനുകളുടെ വേഗത്തില്‍ തന്നെയാകും വന്ദേഭാരതും സഞ്ചരിക്കുക,' ലോക്കോ പൈലറ്റ് എന്‍.സുബ്രഹ്മണ്യന്‍ പറഞ്ഞു. 'മണിക്കൂറില്‍ 80 കിലോമീറ്ററാകും വേഗം. ഷൊര്‍ണൂരില്‍നിന്ന് കൊച്ചിയിലേക്ക് വന്നതും ഇതേ വേഗത്തിലാണ്. ഏപ്രില്‍ എട്ടുമുതല്‍ കോയമ്പത്തൂര്‍-ചെന്നൈ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. അവിടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ജോലാര്‍പേട്ട്-ചെന്നൈ സ്റ്റേഷനുകള്‍ക്കിടയിലാണ്. 130 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം

ഫ്ലാറ്റ് പെര്‍മിറ്റ് ഫീസ് കുത്തനെ കൂട്ടി, 20 മടങ്ങ് വർധന; സംസ്ഥാനത്ത് വൻകിട നിര്‍മ്മാതാക്കളും പ്രതിസന്ധിയിൽ

ഫ്ലാറ്റ് പെര്‍മിറ്റ് ചാര്‍ജ്ജ് കുത്തനെ കൂട്ടി സർക്കാർ.10,000 സ്ക്വയര്‍ മീറ്ററിലെ നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാനുള്ള ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. തിരുവനന്തപുരം : പെര്‍മിറ്റ് ചാര്‍ജ്ജ് മുതൽ നികുതി നിരക്ക് വരെ കുത്തനെ കൂട്ടി സർക്കാർ. 10,000 സ്ക്വയര്‍ മീറ്ററിലെ നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാനുള്ള ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കിയാണ് സർക്കാർ ഉയർത്തിയത്. ഇതോടെ സംസ്ഥാനത്തെ വൻകിട നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്.  10,000 സ്ക്വയര്‍ മീറ്ററിൽ കോര്‍പറേഷൻ പരിധിയിൽ നടക്കുന്ന നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാൻ ചെലവ് വന്നിരുന്ന  ഒരു ലക്ഷം രൂപയായിരുന്നു.  നിരക്ക് പുതുക്കിയപ്പോൾ 20 ലക്ഷമായി ഉയർന്നു. പരിഷ്കരിച്ച നികുതിഘടന മുതൽ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എല്ലാം ചേരുമ്പോള്‍ ഒരു കോടി രൂപക്ക് 38 ലക്ഷം രൂപ നിരക്കിലാണ് പലവഴിക്ക് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്. തനത് വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് സേവന നിരക്കുകളും നികുതികളും പരിഷ്കരിച്ച സര്‍ക്കാര്‍ നടപടിയോടെ നിര്‍മ്മാണ മേഖലയാകെ തകിടം മറിഞ്ഞെന്നാണ് വൻകിട നിര്‍മ്മാതാക്കളുടെ പരാതി. നിര്‍മ്മാണ പെർമിറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നത് മുതൽ ചെലവ് കുത്തനെ കൂടി. 10000 സ്ക്വയര്‍ മീറ്ററിന് കോര്‍പറേഷൻ പരിധിയിലെ പെര്‍മിറ്റ് ഫീസ് 100050 രൂപയിൽ നിന്ന് 2005000 രൂപയായി. മുൻസിപ്പാലിറ്റിയിൽ 70030 രൂപ 2004000 രൂപയായി. 50020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയിൽ 150300 രൂപയായി. വിവിധ ഫീസുകളും പെര്‍മിറ്റ് നിരക്കും എല്ലാറ്റിനും പുറമെ നിര്‍മ്മാണ സാമഗ്രികളുടെ വൻ വിലക്കയറ്റം കൂടി വന്നതോടെ ശരാശരി 2500 രൂപ സ്ക്വയര്‍ ഫീറ്റിനുണ്ടായിരുന്ന നിര്‍മ്മാണ നിരക്കിപ്പോൾ 3000 വും 3500 രൂപയുമായി. വാങ്ങാനെത്തുന്നവരാകട്ടെ വിലയുടെ അഞ്ച് ശതമാനം ജിഎസ്ടിയും 9 ശതമാനം ര‍ജിസ്ട്രേഷൻ ചെലവും ഒറ്റത്തവണ നികുതിയടക്കം മറ്റു ചെലവുകൾക്ക് 1.20 ശതമാനം വേറെയും മുടക്കണം. അതായത് വൻകിട നിര്‍മ്മാണ മേഖലയിൽ ചെലവഴിക്കുന്ന ഓരോ 100 രൂപയിലും 38.20 രൂപ പലതലത്തിൽ സര്‍ക്കാരിലേക്ക് തിരിച്ചെത്തുന്നുണ്ടെന്നാണ് കണക്ക് പ്രതിസന്ധി തീര്‍ക്കാര്‍ സര്ക്കാരിന്‍റെ അടിയന്തര ഇടപെടൽ വേണമെന്നാണ് വൻകിട നിര്‍മ്മാതാക്കളുടെ ആവശ്യം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നിരക്ക് വര്‍ദ്ധിപ്പിച്ചാൽ മാത്രം പോര തിരിച്ച് നൽകുന്ന സേവനങ്ങൾ സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു.