വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയാൻ 'ഓപ്പറേഷൻ ഓയിൽ' സ്പെഷ്യൽ ഡ്രൈവ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ ഓയിൽ' എന്ന പേരിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടത്തി. പോരായ്മകൾ കണ്ടെത്തിയവർക്കെതിരെ നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതാണ്. ബ്രാൻഡ് രജിസ്ട്രേഷൻ എല്ലാ വെളിച്ചെണ്ണ നിർമ്മാതാക്കളും നിർബന്ധമായും കരസ്ഥമാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. മായം കലർന്ന വെളിച്ചെണ്ണ വിൽപ്പന തടയുന്നതിന്റെ ഭാഗമായി ഇത് കർശനമായും നടപ്പിലാക്കും. ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വിൽപ്പന തടയുന്നതിനും ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതിനും നിയമ നടപടിക്കു വിധേയമാക്കുന്നതുമാണ്. എണ്ണയിൽ സൾഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കും. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകൾ ശക്തമാക്കി. ഒക്ടോബർ മാസം മുതൽ വിവിധ ജില്ലകളിലായി 4905 പരിശോധനകളാണ് നടത്തിയത്. 651 സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ അയച്ചിട്ടുണ്ട്. 294 സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി പിഴ ഈടാക്കി. വിവിധ ജില്ലകളിലായി 66 രാത്രികാല പരിശോധനകളും 25 ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തി. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 446 പരിശോധനകൾ നടത്തി. 6959 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷൻ ഷവർമയുടെ ഭാഗമായി 537 പരിശോധനകൾ നടത്തി. മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഷവർമ നിർമാണത്തിന് സംസ്ഥാനം മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ് നേടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചു വരുന്നത്. മികച്ച പ്രവർത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ സംസ്ഥാനത്തെ നാല് നഗരങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

കേരളം

ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ അനുവദിക്കില്ല', ഗവർണർക്കെതിരെ രാജ്ഭവൻ വളഞ്ഞ് എൽഡിഎഫ് കൂറ്റൻ മാർച്ച്

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകർ രാജ്ഭവനിലേക്ക്  മാർച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ നടന്ന മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കൾ മാർച്ചിൽ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവർണർക്കെതിരായ മാർച്ചിൽ നിന്നും വിട്ടുനിന്നു. ഗവർണർ രാജ്ഭവനിൽ ഉണ്ടായിരുന്നില്ല.  ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ കേന്ദ്രം ഉന്നത വിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യുന്നുകയാണെന്നും അതിന് അനുവദിക്കില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രഖ്യാപിച്ചു. യുജിസി മാർഗനിർദേശമാണ് പ്രധാനം എന്ന വാദം അംഗീകരിക്കാനാവില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങൾ കേരളത്തിന് ഒപ്പംചേരണമെന്ന നിർദ്ദേശവും യെച്ചൂരി മുന്നോട്ട് വെച്ചു.   

കേരളം

ജലനിരപ്പ് 136 അടി പിന്നിട്ടു; മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ തമിഴ്‌നാട് കേരളത്തിന് ആദ്യ ജാഗ്രത മുന്നറിയിപ്പ് നല്‍കി. ജലനിരപ്പ് 136 അടി പിന്നിട്ട സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ ആദ്യ മുന്നറിയിപ്പ്. നിലവിലെ അണക്കെട്ടിലെ റൂള്‍ കര്‍വ് 139.05 അടിയാണ് അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് നിലവിലെ ജലനിരപ്പ് താഴ്ന്നാണ് നില്‍ക്കുന്നത്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി ആയിരുന്നു. നിലവില്‍ 2244.44 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 511 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കപ്പെടുന്നുണ്ടെങ്കിലും റൂള്‍ കര്‍വ്വ് 139 അടി ആയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി അനുവദനീയമായ സംഭരണശേഷി. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും ഒടുവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് അന്ന് 137 അടി റൂള്‍ പിന്നിട്ട സാഹചര്യത്തിലായിരുന്നു അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.  

കേരളം

നിയമം തെറ്റിച്ച് യാത്ര; 'താമരാക്ഷന്‍പിള്ള'യെ പൂട്ടി മോട്ടോര്‍വാഹന വകുപ്പ്‌

എറണാകുളം: കോതമംഗലത്ത് നിയമം തെറ്റിച്ച് കല്ല്യാണ യാത്ര ചെയ്ത കെഎസ്ആര്‍ടിസി ബസിനെതിരെ കേസെടുത്തു. അടിമാലിയിലേക്ക് പോയ കല്ല്യാണ ബസാണ് പറക്കും തളിക സിനിമയിലെ രംഗങ്ങള്‍ അനുകരിച്ച് ചെടികളും മരങ്ങളും അലങ്കരിച്ച് യാത്ര നടത്തിയത്. സംഭവം വൈറലായതിനു പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് നിയമലംഘനത്തിന് കേസെടുത്തു. ഗതാഗത വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അലങ്കാരങ്ങള്‍ യാത്രക്ക് ഇടയില്‍ തന്നെ അഴിച്ചുമാറ്റുകയും ചെയ്തിരുന്നു.പറക്കും തളിക സിനിമയിലെ രംഗങ്ങള്‍ അനുകരിച്ച് ചെടികളും മരങ്ങളും അലങ്കരിച്ച് യാത്ര നടത്തി. സംഭവം വൈറലായതിനു പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് നിയമലംഘനത്തിന് കേസെടുത്തു കെഎസ്ആര്‍ടിസി എന്നത് മറച്ച് താമരാക്ഷന്‍പിള്ള എന്ന് പേര് മാറ്റിയായിരുന്നു ബസ് യാത്ര ചെയ്തത്. ചെടികളും മരങ്ങളും ഉപയോഗിച്ച് അലങ്കരിച്ച് യാത്രചെയ്യുന്ന ബസ്് പറക്കും തളിക പാട്ടും വെച്ചായിരുന്നു യാത്ര. ബസിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഏറെ വിവാദവുമായി. അതോടെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കല്ല്യാണ ഓട്ടത്തിനായി വാടകയ്ക്ക് നല്‍കിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയായിരുന്നു. വൈകുന്നേരത്തോടെ കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോയില്‍ എത്തി കോതമംഗലം ജോയിന്റ് ആര്‍ടിഒ ഷോയ് വര്‍ഗീസ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ എന്നിവര്‍ ബസ് പരിശോധിച്ച് കേസെടുക്കുകയായിരുന്നു. ഡ്രൈവര്‍ നെല്ലിക്കുഴി സ്വദേശി റഷീദിനോട് സംഭവത്തില്‍ വിശദീകരണവും തേടി. ബസിന്റെ മുന്‍ഭാഗത്തെ ചില്ലിന്റെ ഇടതുവശത്ത് ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധമായിരുന്നു അലങ്കാരങ്ങള്‍. ബസ്സിന്റെ ഇരുവശങ്ങളിലെ അലങ്കാരങ്ങള്‍ പുറത്തേക്ക് തള്ളിനില്‍ക്കും വിധത്തിലായിരുന്നു എന്ന് കേസെടുത്ത ജോയിന്റ് ആര്‍ടിഒ ഷോ വര്‍ഗീസ് പറഞ്ഞു. രണ്ട് ദിവസം മുന്‍പ് രമേശ് എന്നയാളാണ് കല്ല്യാണ ഓട്ടം ബുക്ക് ചെയ്തത്  

കേരളം

മീഡിയ വണ്ണിനോടും കൈരളിയോടും സംസാരിക്കില്ല'; മാധ്യമങ്ങള്‍ക്ക് 'വിലക്കു'മായി വീണ്ടും ഗവര്‍ണര്‍

കൊച്ചി: മാധ്യമങ്ങള്‍ക്ക് വിലക്കുമായി വീണ്ടും ഗവര്‍ണര്‍. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട് പുറത്ത് പോകാനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആക്രോശിച്ചു. മാധ്യമങ്ങളുടെ പേര് എടുത്ത് പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്. കൈരളി, മീഡിയ വണ്‍ ചാനലുകളില്‍ നിന്ന് ആരെങ്കിലും വാര്‍ത്താസമ്മേളനത്തിന് എത്തിയിട്ടുണ്ടെങ്കില്‍ പുറത്ത് പോകണം ഇവരോട് താന്‍ സംസാരിക്കില്ല. ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഇറങ്ങിപ്പോകുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഈ മാധ്യമങ്ങള്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണെന്നും കേഡർ മാധ്യമങ്ങളെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചു.  

കേരളം

'ഒഴിവുണ്ട് സഖാവേ'; മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് വിവാദത്തിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിൽ ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്. ഒഴിവുകളിൽ സി.പി.എം പ്രവർത്തകരെ തിരുകി കയറ്റാനുള്ള ഭാഗമായാണ് കത്ത് എഴുതിയതെന്ന്  വ്യക്തമായി. 295 ഒഴിവുകൾ ഉണ്ടെന്ന് കാട്ടിയാണ് മേയർ ആര്യാ രാജേന്ദ്രൻ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്തയച്ചത്. ഉദ്യോഗാർഥികളുടെ മുൻഗണന ലിസ്റ്റ് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എഴുത്തിൽ അഭ്യർഥിക്കുന്നു. അതേസമയം, കത്ത് തനിക്ക് ലഭിച്ചില്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണം  

കേരളം

ഭീഷണിയായി ചക്രവാതച്ചുഴി; 12 ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് റിപ്പോർട്ട്. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനു തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിൽ നവംബർ 4 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തിനു സമീപം നവംബർ 9 തിയതിയോടെ ഒരു ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലവിലുണ്ട്. ചക്രവാതച്ചുഴിയുടെ ഭാഗമായി തെക്കൻ ആൻഡമാൻ കടൽവരെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. തെക്കൻ ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ നവംബർ 4 മുതൽ നവംബർ 6 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി / മിന്നൽ / മഴക്കും സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ് നിലവിലുള്ളത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.  മഴ മുന്നറിയിപ്പ് നൽകിയെങ്കിലും കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച (08-11-2022) തെക്ക് - പടിഞ്ഞാറൻ അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. 

കേരളം

പാലായിലെ മുസ്ലിം കച്ചവടക്കാർ - അധ്യാപകനായ ക്രിസ്ത്യൻ യുവാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

പാലായിലും പരിസര പ്രദേശങ്ങളിലും  ക്രിസ്ത്യൻ - മുസ്ലിം ഭിന്നിപ്പുണ്ടാക്കാൻ ബോധപൂർവം ചിലയാളുകൾ ശ്രമിക്കുമ്പോൾ അത്തരക്കാരെ തുറന്നു കാണിച്ച് പാലാ സ്വദേശിയായ ക്രിസ്ത്യൻ യുവാവ് പ്രിൻസ് ജോസഫ് സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. പോസ്റ്റിനു താഴെ പ്രിൻസിൻ്റെ വാദത്തെ അംഗീകരിച്ച് നൂറുകണക്കിനാളുകളാണ് കമൻ്റുകളുമായെത്തിയത്.  പ്രിൻസ് ജോസഫിൻ്റെ കുറിപ്പിൻ്റെ പൂർണ രൂപമിതാ " ഈ പോസ്റ്റ് മുൻപ് എഴുതിയ പോസ്റ്റിന്റെ തുടർച്ചയാണ്.പാലായിലെ ക്രിസ്ത്യാനികളെ അടയാളപ്പെടുത്തുകയാണ് ഈ പോസ്റ്റ് ചെയ്യുന്നത് .ഈ പോസ്റ്റ് വായിക്കുമ്പോൾ കാസാ തീവ്രവാദികൾക്ക് ഉൾക്കൊള്ളണമെന്നില്ല. കാരണം മുസ്ലിം ക്രൈസ്തവ ഐക്യം അവർക്ക് തീരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. മുസ്ലിം ക്രിസ്ത്യൻ വിദ്വേഷം പടർത്തി നേട്ടമുണ്ടാക്കാനാണ് അവര് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പാലായിൽ നടന്ന ബിഷപ്പിന്റെ വർഗീയ വിദ്വേഷത്തിനുശേഷം മുസ്ലിം ക്രിസ്ത്യൻ ഐക്യം തകർന്നു എന്ന ഒരു ധ്വനി പൊതുവെ ഉണ്ട് . അത് തിരുത്താനാണ് ഈ പോസ്റ്റ് ഞാൻ എഴുതുന്നത് . കുറേ ഭാഗങ്ങളിൽ വർഗീയ മനസ്സുള്ളവരിൽ അത് ഏറ്റുവെങ്കിലും .  പൊതു ക്രൈസ്തവ മനസ്സ് ഐക്യത്തിനും സ്നേഹത്തിനും ഒപ്പമാണ് എന്നാണ് വസ്തുത. വീണ്ടും നിങ്ങളുടെ ശ്രദ്ധ പാലായിലെ അടുത്ത പ്രദേശമായ മരങ്ങാട്ട് പള്ളിയിലേക്ക് വരാം.  രാവിലെ ആറുമണിയോടുകൂടി ഈരാറ്റുപേട്ട ,ഏറ്റുമാനൂർ , സംക്രാന്തി , കോട്ടയം, അടിച്ചിറ , കുമ്മനം  എന്നീ സ്ഥലങ്ങളിൽ നിന്നും നിരവധി മുസ്ലീങ്ങളാണ് മരങ്ങാട്ടുപള്ളി എന്ന ആ കൊച്ചു ഗ്രാമത്തിൽ എത്തിച്ചേരുന്നത്.  മഞ്ചരക്ക് ഉൽപ്പന്നങ്ങൾ കളക്ട് ചെയ്യാനും തടിയെടുക്കാനും മറ്റു പല ആവശ്യങ്ങളായി കഴിഞ്ഞ 35 വർഷമായി സ്ഥിരമായി കച്ചവടം ചെയ്യുന്ന മുസ്ലീങ്ങളുണ്ട് . രാവിലെ  എത്തിയാൽ വൈകുന്നേരമാണ് അവർ തിരിച്ചു പോകുന്നത് . അതുകൊണ്ട് തന്നെ അവിടെ കടകളിൽ നല്ല കച്ചവടമുണ്ട് .  അവരുടെ വീട്ടിലേക്കുള്ള നാടൻ പുളി , പഴം , എന്നു വേണ്ട എല്ലാ സാധനങ്ങളും ബൾക്ക് ആയി അവിടുന്ന് വാങ്ങി കൊണ്ട് പോകും . അവരിലെ കച്ചവടത്തിലെ സത്യസന്ധതയും, പരസ്പര വിശ്വാസവും ആണ്  ഇത്രയും നാളും അവരുമായിട്ട് മുന്നോട്ടു പോകുന്നതിന്റെ രഹസ്യം.  ഈ പ്രദേശങ്ങളിൽ വരുന്ന മുസ്ലിങ്ങൾക്കല്ലാതെ അവിടെയുള്ള ക്രിസ്ത്യാനികൾ വേറെ ആർക്കും തങ്ങളുടെ ഉൽപ്പന്നം  വിൽക്കുകയില്ല എന്നതും  ഒരു യാഥാർത്ഥ്യമാണ്.  ഒരു 10 വർഷം മുൻപ് പാലായിലെ ഒരു റബ്ബർ ഹോൾ സെയിൽ വ്യാപാരി പള്ളിയിൽ ചെന്ന് അച്ഛനോട് പരാതി പറഞ്ഞു. മരങ്ങാട്ടു പള്ളിയിലെ തന്നെ ഒരു റബർ കച്ചവടക്കാരൻ എനിക്ക് റബർ നൽകുന്നില്ല എന്നായിരുന്നു ആ  പരാതി. അച്ഛൻ ആ കടയുടെ ഉടമയെ വിളിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. അന്ന് ആ കടയുടെ ഉടമ പറഞ്ഞത് "ഈരാറ്റുപേട്ടയിലെ ഒരു സുഹൃത്തിനാണ് ഞാൻ എൻറെ ചരക്ക് വിൽക്കുന്നത്. കഴിഞ്ഞ ഇരുപത് വർഷമായി അത് തുടർന്നുപോകുന്നു എൻറെ അപ്പനും അവർക്ക് തന്നെയായിരുന്നു ചരക്ക് കൊടുത്തിരുന്നു. പണത്തിന് ആവശ്യം വന്നാൽ ചരക്ക് എടുക്കുന്നതിന് മുന്നേ അവർ ക്യാഷ് തരും . അതുകൊണ്ട് ആ ബന്ധം തുടരും ....... ഇനിയും അങ്ങനെ തന്നെയുള്ളൂ സംഭവിക്കുകയുള്ളു . 15 വർഷം മുൻപ് എന്റെ അപ്പൻ മരിക്കുന്നതിനു തൊട്ട് മുൻപ് ആശുപത്രി കേസുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം രൂപ വളരെ അത്യാവശ്യമായി വന്ന സമയത്ത് ഈ പാലായിലെ പലരോടും പൈസ ചോദിച്ചിട്ടും ഒരാൾ പോലും പണം തന്ന് സഹായിച്ചില്ല. എന്റെ അക്കൗണ്ടിൽ പണമുണ്ട് പക്ഷേ ഇത്രയും രൂപാ കൈയ്യിൽ എടുക്കാൻ ഇല്ല .  പാലായിലെ കുടുംബാംഗമായ ഒരാളെ വിളിച്ചപ്പോൾ ആ നട്ട പാതിരായ്ക്ക് അവന് എഗ്രിമെന്റ് എഴുതണം .അപ്പൻ മരിച്ചാലും കുഴപ്പമില്ല എന്ന് തീരുമാനിച്ചു . നമ്മുടെ സഭ തന്നെ നടത്തുന്ന ആശുപത്രിയാണങ്കിലും പണം കെട്ടിവെച്ചില്ലങ്കിൽ അവരും സമ്മതിക്കില്ല .  ആരും സഹായിച്ചില്ല ആ സന്ദർഭത്തിൽ ഈരാറ്റുപേട്ടയിലെ എന്റെ റബ്ബർ എടുക്കുന്ന സുഹൃത്തിനെ വിളിച്ചു . സമയം രാത്രി 10 മണിയായി . കാര്യം പറഞ്ഞു ഗ്യാരണ്ടിയായി ഗോഡൗണിൽ കിടക്കുന്ന റബ്ബർ വണ്ടിയുമായി വന്ന് കൊണ്ടുപോകാം . അപ്പോൾ മറുപടി വന്നത് "അള്ളാഹുവേ അങ്ങനെയൊന്നും പറയരുത് നിങ്ങളെ എനിക്ക് വിശ്വാസമാണ് നിങ്ങളുടെ അച്ഛൻ എനിക്ക് എന്റെ വാപ്പയേ പോലെയാണ് ഒരു മണിക്കൂറിനുള്ളിൽ ഞാൻ പണം എത്തിക്കാം " ഞാൻ പറഞ്ഞു ഞാൻ വീട്ടിലേക്ക് വരാം പക്ഷേ ആ മുസ്ലിം സുഹൃത്ത് സമ്മതിച്ചില്ല ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് ഹോസ്പിറ്റലിൽ 2 ലക്ഷം രൂപാ കയ്യിൽ കൊണ്ടേ തന്നു. ഹോസ്പിറ്റലിൽ 2 മണിക്കൂറോളം ചിലവഴിച്ച് എന്ത് ആവശ്യമുണ്ടങ്കിലും വിളിച്ചാൽ മതി എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം പോയത് . ഒരു വർഷം കഴിഞ്ഞ് അപ്പൻ മരിച്ചു. മരിക്കുന്നതിന് മുന്നേ അപ്പൻ പറഞ്ഞത് പേട്ടക്കാരനല്ലാതെ വേറൊരാൾക്കും സാധനം കൊടുക്കരുത് എന്നാണ് . പലപ്പോഴും പെരുന്നാളിന് പത്തിരിയും ഇറച്ചിയും കടയിൽ കൊണ്ട് തന്നിട്ടുണ്ട് , അങ്ങോട്ടും ഇങ്ങോട്ടും വീടുകളിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട് . അവർ പാലായ്ക് വരുമ്പോൾ അവർക്ക് വേണ്ടി ഹലാൽ ഇറച്ചി ഞാൻ ഏറ്റുമാനൂർ ചെന്ന് വാങ്ങും . എന്റെ കടക്ക് ഉള്ളിലെ റൂമിലാണ് ആ പേട്ടക്കാരൻ ഇന്നും നിസ്ക്കരിക്കുന്നത് അതിന് ഞാൻ സഹായം ചെയ്ത് കൊടുക്കാറുണ്ട്. അതിൽ എനിക്ക് സന്തോഷമേ ഉള്ളു. ശേഷം ഞാൻ അച്ഛനോട് ചോദിച്ചു ഇതാണ് ഞാനും അവരുമായി ബന്ധം ഞാൻ ആർക്ക് എന്റെ ചരക്ക് കൊടുക്കണം ?.  അച്ഛൻ പറഞ്ഞു കച്ചവടത്തിൽ നീ നിന്റെ ചരക്ക് കൊടുക്കേണ്ടത് നിനക്ക് ഇഷ്ടമുളളവർക്ക് കൊടുക്കാം . എതിർ കക്ഷിയോട് അച്ഛൻ പറഞ്ഞ് മേലാൽ ഇതുപോലെ ചളി യുമായി എന്റെ മുന്നിൽ വന്നു പോകരുത് എന്ന് . ഏറ്റുമാനൂരിലെ ഒരു ഇക്ക കഴിഞ്ഞ 30 വർഷമായി മരങ്ങാട്ടു പള്ളിയിലെ "പൗരനാണ് " . ഇന്നും അദ്ദേഹം പ്രാർത്ഥനക്ക് സമയം കണ്ടെത്തുന്നത്  മരങ്ങാട്ടു പള്ളിയിലെ ഏതെങ്കിലും വീടുകളിലാണ് .... ഇത് ഒരു വൺസൈഡല്ല തിരിച്ചും അവിടേക്കും ക്രിസ്ത്യാനികൾ ചെല്ലാറുണ്ട് കച്ചവടം ചെയ്യാറുണ്ട് . ഇതൊക്കെയാണ് മനുഷ്യ ചരിത്രം . അല്ലാതെ സ്വന്തമായി ആരുടെയും സഹായമില്ലാതെ ആർക്കും പരസ്പരം നീങ്ങാൻ കഴിയുകയില്ല .  ക്രിസ്ത്യാനിക്ക് കൂട്ടായി , ക്രിസ്ത്യാനി മതി , മുസ്ലിമിന് കൂട്ടായി മുസ്ലിം മതി എന്ന് ചിന്തിക്കുന്നവൻ പൊട്ട കിണറ്റിലെ തവള മാത്രമാണ് . കാസ തവളയുടെ സ്വഭാവമാണ് കാണിക്കുന്നത് . പാലായിൽ മുൻസിപ്പൽ കെട്ടിടത്തിനോട് ചേർന്ന് ഇടപ്പറമ്പിൽ സിൽക്ക് ഹൗസ് എന്ന തുണി കടയുണ്ട് മുസ്ലിംങ്ങളുടെ പെരുന്നാൾ ഒക്കെ വന്നു കഴിഞ്ഞാൽ മുസ്ലീങ്ങൾ ആയിട്ടുള്ള ആൾക്കാരെ കൊണ്ട് ആ കട നിറഞ്ഞിട്ടുണ്ടാവും . താമാശക്ക് നാട്ടിലെ പ്രായമായുള്ളവർ പറയും  " പെരുന്നാൾ അടുത്തു പേട്ടയിലെയും ഏറ്റുമാനുരിലെയും തുലിക്കൻമാരെ (ഈ വാക്കിനർത്ഥം എനിക്കറിയില്ല ) കൊണ്ട് കടയിൽ സൂചി കുത്താൻ സ്ഥലമില്ല എന്ന് " പാലായിൽ ഒരു മുസ്ലിം പള്ളി കുറെ  വർഷങ്ങൾക്ക് മുൻപ് പണിതു . അന്ന് ചില വർഗീയവാദികൾ ബഹളവുമായി രംഗത്ത് വന്നപ്പോൾ മുസ്ലിംങ്ങളെ സപ്പോർട്ട് ചെയ്തത് ഹിന്ദുക്കളായ പാലാക്കാരാണ് അതിൽ RSS ഉം ഉണ്ടായിരുന്നു . ഈ കഴിഞ്ഞ ദിവസം പാലായിൽ കേരളത്തിലെ തന്നെ ഏറ്റവും വലിയ സാനിറ്ററി സ്ഥാപനം തുടങ്ങി അത് ഒരു മുസ്ലിമിന്റെതായിരുന്നു . ഇവിടെ നിന്ന് സാധനങൾ വാങ്ങരുത് എന്ന് പറഞ്ഞ് വാട്ട്സാപ് യൂണിവേഴ്സിറ്റി വഴി പ്രചരണം നടന്നു . പാലായിൽ കട തുടങ്ങരുത് എന്ന് പറഞ് കട ഉടമയുടെ അടുത്ത് പലരും ചെന്ന് പറഞ്ഞു. ഉദ്ഘാടന ദിവസം കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് അന്ന് നടന്നത് . അജ്മി , കെ കെ പുട്ട് പൊടി ബഹിഷ്കരണം പാലായിൽ ഏറ്റോ ? എവിടെ ഏൽക്കാൻ പാലാ ടൗണിൽ ഏത് ഹോൾ സെയിൽ കടകളിലും ആ പ്രൊഡക്റ്റ് ഉണ്ട് . എന്റെ മുൻ പോസ്റ്റുകളിൽ കടയുടെ  പേര് ഞാൻ മെൻഷൻ ചെയ്തിട്ടുണ്ട്.അതുകൊണ്ട് മാത്രം ഈ അവസരത്തിൽ ആ കടയുടെ പേര് ഞാൻ പറയുന്നില്ല. ഞാൻ പറഞ് വരുന്നത് ഒരു കൂലിയും വേലയും ഇല്ലാത്തവരാണ് വർഗീയ വാദവുമായി രംഗത്തുവരുന്നത് അവർക്ക് വേറെ ഒരു പണിയും അറിയില്ല .24 മണിക്കൂറും ഫേസ്ബുക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് അവക്കുളള ഇടം . നമുക്ക് ലോകത്തോട് പറയാനുള്ളത് സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്തോഷത്തിന്റെയും ദിവസങ്ങളെ കുറിച്ചാണ് . ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും അവരുടെ ആദർശങ്ങളിൽ നിന്നുകൊണ്ടുതന്നെ വ്യത്യസ്തമായ ചിന്താരീതികളും വളർത്തിക്കൊണ്ടുതന്നെ സന്തോഷത്തോടും സൗഹൃദത്തോടും ജീവിക്കുക അതാണ് ഇന്ത്യൻ മണ്ണ് . അതിനെ വർഗീയവാദികളുടെ കയ്യിലേക്ക് ഇട്ടുകൊടുത്ത നാടിനെ  നശിപ്പിക്കരുത് നാശമാക്കരുത്.  അങ്ങനെ ചെയ്താൽ അത് എല്ലാവർക്കും നാശമാണ് അത് മുസ്ലിമിനെയോ ഹിന്ദുവിനെയോ ക്രിസ്ത്യാനിയോ മാത്രം ബാധിക്കുന്നതല്ല ഇന്ത്യയിൽ വർഗീയത വളർന്നാൽ അത് എല്ലാവരെയും ബാധിക്കും എന്ന് അറിഞ്ഞിരിക്കുക. വർഗീയതയെ വർഗീയ കൊണ്ട് നേരിടരുത് , തീവ്രവാദത്തെ തീവ്രവാദം കൊണ്ട് നേരിടരുത് ..... .