വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ഏപ്രിൽ 9ന് കേരളത്തിൽ പൊതുഅവധി: സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി

തിരുവനന്തപുരം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ 9ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവിൽ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകണം. വോട്ടുള്ള മണ്ഡലത്തിനു പുറത്തു ജോലി ചെയ്യുന്ന ജീവനക്കാർക്കും വോട്ടു ചെയ്യാൻ പോകാനായി ശമ്പളത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്.താൽക്കാലിക ജീവനക്കാർ ഉള്‍പ്പെടെയുള്ളവർക്കും ശമ്പളത്തോടു കൂടിയ അവധി അനുവദിക്കണമെന്ന് ഉത്തരവില്‍.കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9നും വോട്ടെണ്ണൽ മെയ് നാലിനുമാണ്. കേരളത്തിനൊപ്പം അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും.നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ നാളെ ഒരു പ്രവർത്തി ദിവസം മാത്രം ബാക്കിയുള്ളത്. തെരഞ്ഞെടുപ്പിനെ നേരിടുന്ന പ്രമുഖ സ്ഥാനാർത്ഥികൾ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ള സ്ഥാനാർത്ഥികൾ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

കേരളം

മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല

തിരുവനന്തപുരം: മാർച്ച് 15ന് ശേഷം പേര് ചേർത്തവർക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ല. പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരി​ഗണിക്കുന്നത്. മാർച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷമേ പരിഗണിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഒരു അപേക്ഷ കിട്ടിയാൽ പ്രൊസസ് ചെയ്ത് പട്ടികയിൽ ചേർക്കാൻ 10 ദിവസം വരെ എടുക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. മാർച്ച് 23 വരെ അപേക്ഷ സ്വീകരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എസ്‌ഐആറിന്റെ ഭാഗമായി പലരും വോട്ടർപട്ടികയിൽ നിന്ന് പുറത്തുപോയിരുന്നു. ഈ തീരുമാനം രാഷ്ട്രീയ പാർട്ടികളെ വലിയ രീതിയിൽ ബാധിക്കും. മാർച്ച് 15 ന് ശേഷം വോട്ട് ചേർത്തവർക്ക് ഇത്തവണ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സാധിക്കില്ല. തെരഞ്ഞെടുപ്പ് കമീഷ്ണറുടെ ഈ തീരുമാനം നിയമപരമായി ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ആദ്യ ഘട്ടത്തിൽ വോട്ട് ചേർക്കാത്തവർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗമാവാൻ സാധിക്കില്ല.

കേരളം

ക്ഷേമ പെൻഷൻ: ഈ മാസം 31 മുതൽ ആരംഭിക്കും. ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

തിരുവനന്തപുരം :സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസമായി ഏപ്രിൽ മാസത്തെ പെൻഷൻ വിതരണം ഈ മാസം 31 മുതൽ ആരംഭിക്കും. വിഷു പ്രമാണിച്ചാണ് പെൻഷൻ നേരത്തെ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇതിനാവശ്യമായ തുക അനുവദിച്ച് സർക്കാർ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു. ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെൻഷനായി ഓരോ ഗുണഭോക്താവിന്റെയും കൈകളിലെത്തുക. നിലവിൽ പ്രതിമാസം 2000 രൂപ വീതമാണ് ക്ഷേമ പെൻഷനായി നൽകിവരുന്നത്.

കേരളം

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.വെബ്‌സൈറ്റ് : www.ceo.gov.in ഇതിനു പുറമെ ecinet എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയും പേരു ചേര്‍ക്കാം. കേരളത്തില്‍ താമസിക്കുന്നവര്‍ ഫോം 6, പ്രവാസികള്‍ ഫോം 6 എ എന്നിവയാണ് പൂരിപ്പിക്കേണ്ടത്.

കേരളം

പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍ ഇല്ല

ന്യൂഡല്‍ഹി : നിര്‍ണായക നടപടിയുമായി കേന്ദ്രം. പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവര്‍ക്ക് എല്‍പിജി സിലിണ്ടര്‍ ഇല്ല, ഇരട്ട കണക്ഷൻ ഉള്ളവർ ഉടൻ സറണ്ടര്‍ ചെയ്യണം, പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് ( പി.എൻ.ജി) കണക്ഷൻ ഉള്ള ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ എല്‍.പി.ജി സിലിണ്ടറുകള്‍ നല്‍കില്ല. പി.എൻ.ജി കണക്ഷൻ ഉള്ളവരുടെ ഇരട്ട കണക്ഷൻ ഒഴിവാക്കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി. ഇത് സംബന്ധിച്ച്‌ ഉത്തരവ് പുറത്തിറങ്ങി. ഒരേ സമയം രണ്ട് ഗ്യാസ് കണക്ഷനുകള്‍ കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.പൈപ്പ് ഗ്യാസ് സൗകര്യമുള്ള വീടുകളില്‍ പുതിയ എല്‍.പി.ജി കണക്ഷനുകള്‍ അനുവദിക്കില്ലെന്നും നിലവില്‍ ഇത്തരം ഇരട്ട കണക്ഷനുകള്‍ ഉള്ളവർ ഉടൻ തന്നെ എല്‍.പി.ജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തില്‍ രാജ്യം നേരിടുന്ന പാചക വാതക പ്രതിസന്ധി പരിഹരിക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം.

കേരളം

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന.വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് നീക്കം.ബംഗാളില്‍ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ അഞ്ച് ഘട്ടങ്ങളായി കുറച്ചേക്കും.അസമില്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്താനാണ് സാധ്യത.

കേരളം

എൽപിജി ബുക്കിങ്ങിന് ഇനി 45 ദിവസത്തെ സമയപരിധി

ന്യൂഡൽ​ഹി :പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിര്‍ദേശ പ്രകാരം, ഗ്രാമപ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകൾ ഇപ്പോൾ 45 ദിവസത്തിന് ശേഷം മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. അതേസമയം നഗരപ്രദേശങ്ങളിൽ 25 ദിവസത്തെ സമയപരിധിക്ക് ശേഷം ബുക്കിംഗ് നടത്താൻ കഴിയും. രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു. ഇന്ത്യയില്‍ ആഭ്യന്തര എൽപിജി വിതരണം പൂർണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യയ്ക്ക് മതിയായ കരുതൽ ശേഖരമുണ്ടെന്നും കേന്ദ്രം വാദിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്. രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും മന്ത്രി പറയുന്നു. ഗാർഹിക പാചകവാതകം ബുക്ക് ചെയ്യുന്നതിന് ഒരു തടസവുമില്ലെന്നും എല്ലാവർക്കും യഥേഷ്ടം ലഭ്യമാകുമെന്നുമാണ് കേന്ദ്രം വാദിക്കുന്നത്. എന്നാൽ നിലവിൽ രാജ്യത്തിന്റെ അവസ്ഥ അങ്ങനെയല്ല എന്നതാണ് വാസ്തവം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാചകവാതകത്തിന്റെ ക്ഷാമം മൂലം നിരവധി ഹോട്ടലുകളാണ് ദിനംപ്രതി പൂട്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള കോളേജ് ഹോസ്റ്റലുകളിൽ പലതും പൂർണമായും അടയ്ക്കുകയും മറ്റിടങ്ങളിൽ വിഭവങ്ങൾ പരിമിതമായി വെട്ടിച്ചുരുക്കുകയും ചെയ്തു എന്നതാണ് യാഥാർഥ്യം. വീടുകളിൽ പോലും ​പാചക വാതകം ബുക്ക് ചെയ്യാൻ 25, 90 ദിവസങ്ങളുടെ ഇടവേള നിർബന്ധമാക്കിയിരിക്കുകയാണ്. രാജ്യത്ത് ഇത്തരത്തിൽ ഒരു ക്ഷാമവുമില്ലെന്ന് കേന്ദ്രം വാദിക്കുമ്പോൾ, പിന്നെന്തിനാണ് പാചകവാതകം ബുക്ക് ചെയ്യാൻ ഇത്തരത്തിൽ ഇടവേള നിർബന്ധമാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയില്ല. ഡൽ​ഹിയിൽ ​പാചകവാതക വിതരണ ഏജൻസികൾക്ക് മുൻപിൽ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിരുന്നു. യാഥാർഥ്യം ഇങ്ങനെയാണ് എന്നിരിക്കെയാണ് കേന്ദ്രം പാർലമെന്റിൽ ഇത്തരത്തിൽ നുണകൾ പറയുന്നത്.

കേരളം

പാചകവാതക സിലിന്‍ഡര്‍ ക്ഷാമം; സംസ്ഥാനത്ത് ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി

കൊച്ചി: വാണിജ്യ ആവശ്യത്തിനായുള്ള പാചകവാതക സിലിന്‍ഡറുകളുടെ ലഭ്യത നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നിരവധി ഹോട്ടലുകള്‍ അടഞ്ഞുതുടങ്ങി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎല്‍) എന്നീ പ്രധാന എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളിലേതുപോലെ വാണിജ്യ സിലിന്‍ഡറുകള്‍ നിറയ്ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡര്‍ നിറയ്ക്കല്‍ നാമമാത്രമായി തുടരുന്നുവെന്നാണ് വിവരം. ഇന്നലെ മാത്രം സംസ്ഥാനത്തെ ഏകദേശം 20 ശതമാനം ഹോട്ടലുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ സ്‌റ്റോക്ക് മതിയായ നിലയില്‍ ഉണ്ടെന്ന് വിതരണത്തിന്റെ 52 ശതമാനം നിര്‍വഹിക്കുന്ന ഐഒസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബുക്കിങില്‍ തടസ്സം നേരിട്ടതായാണ് ഉപഭോക്താക്കള്‍ പറഞ്ഞത്. സിലിന്‍ഡര്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തില്‍ ഹോട്ടല്‍ മേഖലയിലെ സംഘടനകളുമായി പെട്രോളിയം കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. നിലവിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുമോയെന്നതില്‍ വ്യക്തതയില്ല. വാണിജ്യ സിലിന്‍ഡറുകളുടെ വിതരണം ആശുപത്രികള്‍ അടക്കമുള്ള അത്യാവശ്യ മേഖലകളിലേക്ക് മാത്രം പരിമിതപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചതെന്നും ഹോട്ടലുകള്‍ക്ക് ഉടന്‍ വിതരണം പുനരാരംഭിക്കാനാകില്ലെന്നും കമ്പനികള്‍ അറിയിച്ചു. ഇതിനിടെ ചില സ്വകാര്യ ഏജന്‍സികള്‍ വഴി കരിഞ്ചന്തയില്‍ ഇരട്ടിവിലയ്ക്ക് സിലിന്‍ഡര്‍ വില്‍പ്പന നടക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.