വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ഇൻഡ്യ

ഇൻഡ്യ

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിപ്പ്: 7830 പേർക്ക് കൂടി രോഗം, ഏഴ് മാസത്തെ ഉയർന്ന കണക്ക്

രാജ്യത്ത് നിലവിലുള്ള ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയർന്നു. ദില്ലിയിൽ കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യമാണ്. ആയിരത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 980 പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 26% ആയി. ദില്ലി എയിംസിൽ ഡോക്ടർമാർ അടക്കം ജീവനക്കാർക്ക്  കോവിഡ് സ്ഥിരീകരിച്ചതോടെ  ആശുപത്രി അധികൃതർ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. മാസ്ക് ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ  ജീവനക്കാർക്ക് നിർദ്ദേശം നൽകി. ആശുപത്രിക്കകത്ത്  സന്ദർശകരെയും  ആൾക്കൂട്ടങ്ങളും ഒഴിവാക്കാൻ മാർഗ്ഗദർശത്തിൽ പറയുന്നു. മഹാരാഷ്ട്രയിലും ആയിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു. 919 പേർക്കാണ് ഒരു ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്.  

ഇൻഡ്യ

കൊവിഡ് കേസുകൾ വർധിക്കുന്നു; രാജ്യത്തെ ആശുപത്രികളിൽ ഇന്നും മോക് ഡ്രില്ലുകൾ

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ആശുപത്രികളിൽ മോക് ഡ്രില്ലുകൾ ഇന്നും നടക്കും. അടിയന്തര സാഹചര്യം നേരിടാനുള്ള ക്ഷമത ഉറപ്പ് വരുത്തുന്നതിനാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം മോക് ഡ്രില്ലുകൾ സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് മോക് ഡ്രിൽ. അതേ സമയം, കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ, പരിശോധനകൾ വർദ്ധിപ്പിക്കണമെന്ന് കോവിഡ് ടാസ്ക് ഫോഴ്സ് ശുപാർശ ചെയ്തു. ഹോട് സ്പോട്ടുകളും ക്ലസ്റ്ററുകളും കണ്ടെത്തണമെന്നും ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചു.

ഇൻഡ്യ

കൊവിഡ് കേസുകളിൽ വൻ വർദ്ധന; കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോ​ഗം

ദില്ലി: രാജ്യത്തെ കോവിഡ് കേസുകളുടെ വർദ്ധന തുടരുന്നു. മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 606 ആണ് ദില്ലിയിൽ പ്രതിദിന കോവിഡ് കണക്ക്. ഉത്തർപ്രദേശിലെ ലക്നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിക്കിമിൽ മാസ്ക് നിർബന്ധമാക്കി. കൊവിഡ് ആശങ്ക ചർച്ചചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവിയയുടെ നേതൃത്വത്തിൽ ഇന്ന് ആരോഗ്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ച നടത്താനിരിക്കുന്ന കൊവിഡ് മോക്ഡ്രിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ആകും എന്നാണ് സൂചന.  

ഇൻഡ്യ

പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നു, ജാഗ്രതയിൽ രാജ്യം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.53 ശതമാനവുമാണ് അതേസമയം, കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. കേരളം ഉൾപ്പെടയുള്ള സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. നിലവിലുള്ള ആക്റ്റീവ് കേസുകളിൽ 26.4% കേസുകളും കേരളത്തിലാണ്

ഇൻഡ്യ

ഉത്തരേന്ത്യയിൽ വൻ ഭൂചലനം; രാത്രി10.17 നാണ് ഭൂചലനമുണ്ടായത് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

ദില്ലി: എൻസിആർ മേഖലയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ, ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം.  ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും  ശക്തമായ ചലനമാണ് ഉണ്ടായത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ വിവരമില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഇന്നുണ്ടായത്. ഉത്തരേന്ത്യയിൽ പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നു. ജനം പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങി തുറസായ മേഖലകളിലേക്ക് പാഞ്ഞു. ഇപ്പോൾ പരിഭ്രാന്തിക്ക് അയവുണ്ടായതായാണ് വിവരം. പലയിടത്തും മൊബൈലിന്റെയടക്കം നെറ്റ്‌വർക്ക് നഷ്ടപ്പെട്ടുവെന്നും വിവരമുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി ഭൂമി കുലുങ്ങുന്നത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അതിനിടെ ശർകർപൂരിൽ കെട്ടിടം ചരിഞ്ഞതായി ദില്ലി ഫയർ സർവീസിന് വിവരം ലഭിച്ചിട്ടുണ്ട്. തെക്കൻ ദില്ലിയിലെ ചില മേഖലകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ഇവിടെയുള്ള മലയാളികൾ പറയുന്നു. 

ഇൻഡ്യ

BBC ഓഫീസിൽ റെയ്ഡ്

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള  ബിബിസി ഡോക്യൂമെന്ററിക്ക് പിന്നാലെ ബിബിസിയുടെ പ്രധാന  ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബിബിസിയുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടത്തുന്നത്. പരിശോധനയ്ക്കിടെ ജീവനക്കാരുടെ ഫോണുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജീവനക്കാരോട് ഓഫീസിൽ നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാൻ ഓഫീസ് അധികൃതർ അറിയിച്ചു. നികുതി വെട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ബി ബി സി ഓഫീസുകളിൽ പരിശോധന നടക്കുന്നത്. കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും അതിന്റെ ഇന്ത്യൻ വിഭാഗവുമായി ബന്ധപ്പെട്ട രേഖകളും വകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച, ഇന്ത്യയിൽ  ബിബിസി  നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.

ഇൻഡ്യ

സിക്കിമില്‍ ഭൂകമ്പം

സിക്കിമിലെ യുക്‌സോമില്‍ ഭൂകമ്പം. ഇന്ന് പുലര്‍ച്ചെ 4:15ഓടെയാണ് സംഭവം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയാണ് ഭൂകമ്പത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യുക്സോമില്‍ നിന്ന് 70 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കി. ജീവഹാനിയോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലും ഇന്ന് ഭൂകമ്പമുണ്ടായി. തെക്കുകിഴക്കന്‍ ഫൈസാബാദില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ 6:47 ഓടെയായിരുന്നു സംഭവം.ഫൈസാബാദില്‍ തന്നെ ജനുവരി 22ന് 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ അസമില്‍ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ബ്രഹ്മപുത്ര നദിയുടെ തെക്കന്‍ തീരത്തുള്ള നാഗോണ്‍ ജില്ലയിയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച്ച പുലര്‍ച്ചെ ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂറത്ത് ജില്ലയിലെ ഹാസിറയ്ക്ക് സമീപം അറബിക്കടലിലാണ് ഭൂകമ്പമുണ്ടായത്. അസമിലും ഗുജറാത്തിലും ഉണ്ടായ ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇൻഡ്യ

ഡല്‍ഹിയടക്കം കുലുങ്ങി; ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം നേപ്പാള്‍ ആറ് പേര്‍ മരിച്ചു. 6.3 തീവ്രത രേഖപ്പെടുത്തി

നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായത്. ദോതി ജില്ലയില്‍ വീട് തകര്‍ന്ന് വീണാണ് ആറ് പേര്‍ മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ രണ്ടോടെയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങള്‍ പരിഭ്രാന്തരായി. നേപ്പാളില്‍ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ചൊവ്വാഴ്ച രാത്രി 9.07 നും 9.56 നും രണ്ട് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ആദ്യത്തേത് 5.7 ഉം രണ്ടാമത്തേത് 4.1 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു.. ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുപിയിലെ നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും സ്ഥാപനങ്ങളില്‍ രാത്രി ജോലി ചെയ്തിരുന്നവര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഓഫീസില്‍ അലാം മുഴങ്ങിയതോടെ കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയെന്നും 10 മിനിട്ടിന് ശേഷമാണ് വീണ്ടും ഓഫീസില്‍ പ്രവേശിച്ചതെന്നും ജീവനക്കാര്‍ പറഞ്ഞു. 2015ല്‍ നേപ്പാളിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ 8,964 പേരാണ് കൊല്ലപ്പെട്ടത്. 22,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുന്നതിയത്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്താനിലെയും ബംഗ്ലാദേശിലെയും പല നഗരങ്ങളും അന്ന് കുലുങ്ങിയിരുന്നു. ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം 1934ലാണ് നേപ്പാളിനെ പിടിച്ചുലച്ചത്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിനെയടക്കം തകർത്തിരുന്നു